കേരളം വെന്തുരുകുന്നു; 35 പേര്‍ക്ക് സൂര്യാഘാതം, 3481 പേര്‍ക്ക് ചിക്കന്‍പോക്‌സ്

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ കേരളം വെന്തുരുകുന്നു . ഇന്നലെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റത് 35 പേര്‍ക്ക്. ചുട്ടു പൊള്ളുന്ന ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും പടരുകയാണ്. ഇന്നലെ വരെ സംസ്ഥാനത്ത് 147 പേര്‍ക്കാണ് ചിക്കന്‍ പോക്‌സ് പിടിപെട്ടത്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്‌സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ 11 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും പടരുകയാണ്. ഇടുക്കി ഹൈറേഞ്ചിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇടുക്കി രാജാക്കാട്ട് കര്‍ഷകനായ തകിടിയേല്‍ മാത്യൂവിന് പൊള്ളലേറ്റു. പരിക്ക് സാരമുള്ളതല്ല. കാഞ്ഞിരപ്പള്ളിയില്‍ നാല് വയസുകാരിക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇന്ന് സൂര്യാഘാതമേറ്റത് 6 പേര്‍ക്കാണ്.

പുനലൂരില്‍ 2 പേര്‍ക്ക് സൂര്യതാപമേറ്റു. പത്തനംതിട്ട കല്ലൂപ്പാറയില്‍ ജോലിക്കിടെ പോസ്റ്റുമാന് സൂര്യാതപമേറ്റു. കല്ലൂപ്പാറയിലെ പോസ്റ്റ്മാന്‍ എം കെ രാജനാണ് രണ്ടരയോടെ സൂര്യാതപമേറ്റത്. രാജന്റെ മുഖത്തും കൈകളിലും പൊള്ളലേറ്റു. തിരികെ പോസ്റ്റ് ഓഫിസിലെത്തിയ രാജന് ഉടന്‍ തന്നെ പ്രാഥമിക ചികില്‍സ ലഭ്യമാക്കി.

കോട്ടയത്ത് ഉദയനാപുരം, പട്ടിത്താനം, കുറുമള്ളൂര്‍, മുട്ടമ്പലം സ്വദേശികള്‍ക്കാണ് സൂര്യാഘാതമേറ്റത്. ഉദയനാപുരത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബൂത്ത് പ്രസിഡന്‍റ് അരുണിന് പൊള്ളലേറ്റു. മുഖത്താണ് പൊള്ളലേറ്റത്. മുട്ടമ്പലത്ത് ശുചീകരണ തൊഴിലാളിക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച തൊടുപുഴയിലും വൈക്കത്തും കുമരകത്തുമായി മൂന്നു പേര്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേറ്റിരുന്നു . 12 മണിക്ക് ശേഷം തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്തവര്‍ക്കാണ് പൊള്ളലേറ്റത്. ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലവിലുണ്ട്.

ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെുത്തിയത് പുനലൂരിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇന്നലെ 4 ഡിഗ്രി ചൂടാണ് ഉയര്‍ന്നത്. 2018 ല്‍ 35.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇന്നലെ 39.5 ഡിഗ്രിവരെ ഉയര്‍ന്നു . അതേസമയം പാലക്കാട് ചൂട് 42 ഡിഗ്രിയായി. കഴിഞ്ഞ വര്‍ഷം ഇതേസമയം 37.1 ഡിഗ്രിയായിരുന്നു അവിടുത്തെ ചൂട്.

4 ഡിഗ്രിയുടെ വര്‍ദ്ധനവാണ് ഇന്നലെയുണ്ടായത്. തലസ്ഥാനത്ത് 35.4 ഡിഗ്രി ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. 33.8 ഡിഗ്രിയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ചൂട്. എല്ലാവര്‍ഷവും മാര്‍ച്ച്‌ 21ന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളിലായിരിക്കും. ഇതാണ് എല്ലാവര്‍ഷവും ഈ സമയം ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ സന്തോഷ് പറഞ്ഞു.

പലയിടത്തും പല രീതിയിലാണ് ചൂട് അനുഭവപ്പെടുക. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ പകുതിവരെ ചൂട് തുടരും. ഇത്തവണ കൂടുതലാണെങ്കിലും റെക്കോഡ് ചൂടിനെ ഇതുവരെ ഭേദിച്ചിട്ടില്ല . 2016 ഏപ്രില്‍ 27ന് പാലക്കാടാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്, 41.9 ഡിഗ്രി. ഈ റെക്കാഡ് ഇതുവരെ ഭേദിച്ചിട്ടില്ല. 1983 മാര്‍ച്ച്‌ 31നും ഏപ്രില്‍ അഞ്ചിനും 1992 മാര്‍ച്ച്‌ 30നും അവിടെ രേഖപ്പെടുത്തിയത് 40.6 ഡിഗ്രി ചൂടായിരുന്നു . നിലവിലെ ചൂട് സാധാരണ ഗതിയില്‍ ഉണ്ടാകാറുള്ളതാണ്. ഇതുസംബന്ധിച്ച്‌ നേരത്തെ മുറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു.

ഇന്നും നാളെയും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെയും ഉയരുവാന്‍ സാധ്യതയുണ്ട്. നാളെവരെ തിരുവനന്തപുരം, പത്തനംതിട്ട , എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനും സാധ്യതയുണ്ട്. മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ക്കായി ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*