26കാരിയെ 10 വര്‍ഷത്തോളം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച മാതാവിനും മക്കള്‍ക്കും തടവു ശിക്ഷ

ദുബൈ: ഇരുപത്തിയാറുകാരിയെ 10 വര്‍ഷത്തോളം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച കുറ്റത്തിന് മാതാവിനും രണ്ടു പെണ്‍മക്കള്‍ക്കും മകനും ദുബൈയില്‍ തടവു ശിക്ഷ വിധിച്ചു. ജോര്‍ദാന്‍ സ്വദേശികളായ ഇവര്‍ക്ക് ആറു മാസം വീതമാണ് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചതിനുശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

അതേസമയം കുറ്റകൃത്യം അറിഞ്ഞിട്ടും അത് അധികാരികളെ അറിയിക്കാത്തതാണ് പിതാവും ഇളയ സഹോദരിയും ചെയ്ത കുറ്റം. 26കാരിയായ വിദ്യാര്‍ഥിനി ക്രൂരമായ പീഡനമാണ് എട്ടു വര്‍ഷം ദുബൈയിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനുഭവിച്ചതെന്നാണ് രേഖകള്‍ പറയുന്നത്.

2009ന് ശേഷം ഒരിക്കല്‍ പോലും യുവതിയെ വീടുവിട്ടു പോകാന്‍ കുടുംബം അനുവദിച്ചിരുന്നില്ല. മാതാവ് രാജ്യത്തിന് പുറത്തായിരുന്ന സമയത്ത് 15 വയസുള്ള സഹോദരിയാണ് വീടുവിട്ട് പുറത്തുപോകാന്‍ സഹായിച്ചത്. 2017ല്‍ ആണ് യുവതി രക്ഷപ്പെട്ടത്. വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തി, ഡ്യൂട്ടി ഓഫിസറോട് കാര്യങ്ങള്‍ വിശദീകരിക്കുകയും വീട്ടുതടങ്കലില്‍ ആയിരുന്നുവെന്ന് അറിയിക്കുകയും ചെയ്തു.

കുടുംബവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് മാതാവിന്റെ നിര്‍ദേശപ്രകാരമാണ് രണ്ടു സഹോദരിമാരും സഹോദരനും തന്നെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. മിക്കവാറും ദിവസങ്ങളില്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ പിതാവും മാതാവും സഹോദരിമാരും ഒരു സഹോദരനും ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരുടെയും പങ്ക് വ്യക്തമായതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് കേസ്, ജുവനേല്‍ ആന്‍ഡ് ഫാമിലി പ്രോസിക്യൂഷന് കൈമാറി. മാതാവും രണ്ടു സഹോദരിമാരും ഒരു സഹോദരനും ചേര്‍ന്നാണ് യുവതിയെ വീട്ടില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തത്. ഒരു സഹോദരിയും പിതാവും ഇത്തരമൊരു സംഭവം നടന്നിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാതെ ഒളിച്ചുവച്ചുവെന്നാണ് കുറ്റം.

2009 മുതലാണ് കുടുംബവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് യുവതി പറഞ്ഞു. മാതാവ് എപ്പോഴും വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടും. ജനലും വാതിലും എല്ലാം അടയ്ക്കും. എന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കി. ഒരിക്കല്‍പോലും പുറത്തു പോകാന്‍ അനുവദിച്ചില്ല. ക്രൂരമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു. വൈദ്യുത തോക്ക് ഉപയോഗിച്ച്‌ സഹോദരന്‍ ആക്രമിക്കുമായിരുന്നു. സഹോദരി വടി ഉപയോഗിച്ച്‌ മര്‍ദിക്കുകയും ചെയ്തിരുന്നു.

മാതാവ് യാത്ര പോവുകയാണെങ്കില്‍ ഫോണിലൂടെ തന്നെ മര്‍ദിക്കാനും പൂട്ടിയിടാനും സഹോദരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമായിരുന്നു. 2017 ആഗസ്റ്റില്‍ ഇളയ സഹോദരിയാണ് എന്നെ പുറത്തു കടക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് കാര്യങ്ങള്‍ പോലീസിനെ അറിയിച്ചുവെന്നും ഇരുപത്തിയാറുകാരിയായ യുവതി കോടതിയില്‍ പറഞ്ഞു.

യുവതിയുടെ വാക്കുകള്‍ പതിനഞ്ചു കാരിയായ സഹോദരി പ്രോസിക്യൂഷനു മുന്നില്‍ ശരിവയ്ക്കുകയും ചെയ്തു. ‘അവള്‍ എപ്പോഴും സഹായിത്തിനായി അഭ്യര്‍ഥിക്കും. പക്ഷേ, അമ്മയെ ഭയമുള്ളതിനാല്‍ ആരും സഹായിച്ചില്ല. അമ്മ രാജ്യത്തിനു പുറത്ത് പോയ സമയത്ത് ഞാന്‍ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു’എന്ന് സഹോദരി അറിയിച്ചു.

prp

Related posts

Leave a Reply

*