സഹ് ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയില്‍; ഇന്ന് നാട്ടിലെത്തും

കോഴിക്കോട്: എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു.

മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് പിതാവിന്‍റെ സഹോദരന്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷുഹൈബ്- ജസീല ദമ്ബതികളുടെ മകളാണ് സഹ്ല. ജസീലയുടെ സഹോദരിയാണ് കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ് രിയ മന്‍സിലില്‍ റഹ്മത്ത്. റെയില്‍പാളത്തില്‍ നിന്നും റഹ്മത്തിന്‍റെ മൃതദേഹവും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയതിനെ തുടര്‍ന്നാണ് റഹ്മത്ത് അടക്കമുള്ളവര്‍ പുറത്തേക്ക് ചാടിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മൂന്നു പേരുടെ മൃതദേഹങ്ങള്‍ എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. റഹ്മത്ത്, സഹ്ല എന്നിവരെ കൂടാതെ മട്ടന്നൂര്‍ സ്വദേശി നൗഫിക് ആണ് മരിച്ച മൂന്നാമത്തെ ആള്‍.

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്ബാര്‍ട്മെന്റില്‍ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോള്‍ പെട്രോളുമായി കമ്ബാര്‍ട്മെന്റില്‍ കയറിയ ആക്രമി യാത്രക്കാര്‍ക്കു നേരെ സ്പ്രേ ചെയ്ത ശേഷം കത്തിക്കുകയായിരുന്നു എന്നാണ് കമ്ബാര്‍ട്മെന്റിലുള്ളവര്‍ പറഞ്ഞത്.

ടോയ്‍ലറ്റിന്റെ ഭാഗത്തു നിന്നു കമ്ബാര്‍ട്മെന്റിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആക്രമി പെട്രോള്‍ വീശിയൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് കമ്ബാര്‍ട്മെന്റിലുണ്ടായിരുന്ന യാത്രക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി. ട്രെയിനിന് തീപിടിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിന്‍ നിന്നത് പാലത്തിനു മുകളിലായതിനാല്‍ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടിവന്നു. ഡി1 കമ്ബാര്‍ട്മെന്റില്‍ നിന്ന് മറ്റു കമ്ബാര്‍ട്മെന്റിനുള്ളിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്.

ട്രെയിനിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ 50 ശതമാനം പൊള്ളലേറ്റ അനില്‍കുമാറിന്റെ നില ഗുരുതരമാണ്. കമ്ബാര്‍ട്മെന്റിലുണ്ടായിരുന്ന റാസിഖ് എന്നയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതീന്ദ്രനാഥ്, പ്രിന്‍സ് എന്നിവരാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളത്.

prp

Leave a Reply

*