ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ നയിക്കും; തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനാകും

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍നോട്ട സമിതി ചെയര്‍മാനാകും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുളള ചുമതലയും ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ സാദ്ധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയുടെ സജീവ പ്രവര്‍ത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല.

രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, കെ മുരളീധരന്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി എം സുധീരന്‍ തുടങ്ങിയവര്‍ മേല്‍നോട്ട സമിതിയില്‍ അംഗങ്ങളായിരിക്കും. മുസ്ലീം ലീഗ് അടക്കമുളള ഘടകക്ഷികള്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ ഇക്കുറി ഭരണത്തിലേറേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമായതിനാല്‍ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഹൈക്കമാന്‍ഡ് നേതാക്കളോട് ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. ജനബന്ധവും ജയസാദ്ധ്യതയുമുളള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാനും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കാനും നിര്‍ദേശമുണ്ടാവും. സാമുദായിക സന്തുലനം ഉറപ്പാക്കാനും താത്‌കാലികമായുളള വിഷമത്തില്‍ അകന്നു നില്‍ക്കുന്ന, പരമ്ബരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.

prp

Leave a Reply

*