പൊളിച്ച പാലത്തിന്റെ പുനര്‍നിര്‍മ്മാണം നിലച്ചു, ചുറ്റിത്തിരിഞ്ഞു നാട്ടുകാര്‍

പോത്തന്‍കോട്: ഏഴ് പതിറ്റാണ്ട് പഴക്കമുള്ള പാലം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്ബ് പൊളിച്ച്‌ മാറ്റി. പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പണികള്‍ എങ്ങുമെത്താതെ ആയതോടെ പെട്ടത് നാട്ടുകാര്‍. പാലം പൊളിച്ചതോടെ നാട് ചുറ്റിത്തിരിഞ്ഞുവേണം ആളുകള്‍ക്കിപ്പോള്‍ പുറംലോകത്തെത്താന്‍. വര്‍ഷങ്ങളുടെ കഥകള്‍ പേറുന്ന പാലം അപകടാവസ്ഥയിലായതോടെയാണ് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ പുതിയ പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടൊപ്പം പതിനാറാം മൈല്‍ -വേങ്ങോട് -സായിഗ്രാമം -മങ്ങാട്ടുമൂല റോഡിന്റെ പുനരുദ്ധാരണവും പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നു.

 8 കോടിയുടെ പാലം

പാലം പൊളിച്ചതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ പതിനാറാം മൈലില്‍ നിന്ന് മുറിഞ്ഞ പാലം വഴി വെങ്ങോട്ടേക്കുള്ള ഗതാഗതം നിരോധിച്ചിരുന്നു. പഴയ പാലം പൊളിച്ചുമാറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഷെഡും കമ്ബിയും ഇറക്കിയിട്ടെങ്കിലും മറ്റ് ജോലികളൊന്നും ഇതുവരെ തുടങ്ങിയില്ല. 8 കോടിയാണ് പുതിയ പാലത്തിനായി ചെലിവടുന്നത്.

1950 നു മുമ്ബാണ് മുറിഞ്ഞപാലം പണികഴിപ്പിക്കുന്നത്. കെ.ആര്‍.ഇലങ്കത്ത് എം.എല്‍.എ.ആയിരുന്നപ്പോള്‍ നിര്‍മ്മിച്ചതാണ് ഈ പാലം. പാലം നിര്‍മ്മിക്കുന്നതിന് മുമ്ബ് വര്‍ഷകാലത്ത് തോടിന് കുറുകെയുള്ള യാത്ര ഏറെ ക്ളേശകരമായിരുന്നു. തുടര്‍ന്ന് തുടക്കത്തില്‍ ചെറിയ ഒരു പാലം പണിയുകയും അടുത്ത് മഴക്കാലത്ത് അത് ഒലിച്ചുപോവുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ പാലത്തിന് മുറിഞ്ഞപാലം എന്ന പേര് ലഭിച്ചത്. തുടര്‍ന്ന് നിര്‍മ്മിച്ച പാലമാണ് ഇപ്പോള്‍ പൊളിച്ചത്.

പാലം ഇല്ലാതായതോടെ പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിലച്ചു.അതോടെ ഈ ഭാഗത്തേക്കുള്ള യാത്രകള്‍ അധികൃതര്‍ വഴി തിരിച്ച്‌ വിടുകയായിരുന്നു. അതോടെ മുറിഞ്ഞ പാലത്തെ ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. കുറവിളാകം പാലം വഴി ചെമ്ബകമംഗലം -വാളക്കോട്-സായിഗ്രാമം റോഡ് വഴി ചുറ്റിത്തിരിഞ്ഞാണ് വാഹനയാത്രക്കാര്‍ ഇപ്പോള്‍ ദേശിയ പാതയിലും ആറ്റിങ്ങല്‍ ഭാഗത്തും എത്തുന്നത്. വേങ്ങോടിനും മുറിഞ്ഞപാലത്തിനുമിടയിലെ താമസക്കാര്‍ക്ക് ദേശീയ പാതയില്‍ എത്താന്‍ കാല്‍നട തന്നെ ആശ്രയം. മുറിഞ്ഞപാലത്തിനും പതിനാറാംമൈലിനും ഇടയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ യാത്രാസൗകര്യങ്ങളില്ല. പൊതുഗതാഗതത്തെ ആശ്രയിച്ചിരുന്നവര്‍ക്ക് വന്‍ സാമ്ബത്തിക ബാദ്ധ്യതയാണ് വന്നുചേര്‍ന്നത്. കൂടാതെ ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും നിലച്ചു. തോന്നയ്ക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഇടയാവണം ക്ഷേത്രവും മുറിഞ്ഞ പാലത്തിന് സമീപത്താണ് സ്ഥിതിചെയ്യന്നത്.

മുറിഞ്ഞ പാലത്തെ പാലം പണിയും പതിനാറാം മൈല്‍ -വേങ്ങോട്‌ -മങ്കാട്ടുമൂല റോഡ് പണിയും ഉടന്‍ പൂര്‍ത്തിയാക്കും. ആകെ എട്ടുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളാണ് നടക്കുന്നത്. റോഡിന് 6 കോടിയും പാലത്തിന് 2 കോടിയും ആണ് ചെലവ് – വി.ശശി,​ ഡെപ്യൂട്ടി സ്‌പീക്കര്‍

prp

Leave a Reply

*