ഫ്രാന്‍സിലെ തീരനഗരമായ നീസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 84 മരണം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ദേശീയദിനാഘോഷത്തിനിടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇയാളെ പോലീസ് പിന്നീട് വെടിവച്ചുകൊന്നു. തലസ്ഥാന നഗരമായ പാരിസിൽനിന്ന് 900ൽ അധികം കിലോമീറ്റർ അകലെയാണ് കടൽത്തീരസുഖവാസകേന്ദ്രമായ നീസ്. ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല.
ഭീകരാക്രമണത്തിന് സമാനമായ സംഭവമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാദ് പറഞ്ഞു. പരിക്കേറ്റവരില്‍ 50 ഓളം പേരുടെ നില ഗുരുതരമാണ്.
ഇടിച്ചുകയറ്റിയ ട്രക്കിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൂടാതെ തോക്കുകളും ഗ്രനേഡുകളും ട്രക്കിനുള്ളില്‍ നിന്നും കണ്ടെടുത്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അമിത വേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ജനങ്ങളെ ഇടിച്ചുവീഴ്ത്തിയ ട്രക്ക് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ജനങ്ങൾ നാലുപാടും ചിതറിയോടി. ആക്രമണം നടക്കുമ്പോൾ ആയിരത്തോളം പേർ സ്ഥലത്തുണ്ടായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്‍ പരിഭ്രാന്തരായ ജനക്കൂട്ടം നിലവിളിച്ചുകൊണ്ട് ഓടി. പ്രദേശത്തെ ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
ആക്രമണത്തിൽ ഇന്ത്യക്കാർക്കു പരുക്കേറ്റതായി വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെക്കുറിച്ച് പാരിസ് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചു. ഫ്രാൻസിൽ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 
ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെ ശക്തമായി അപലപിച്ചു. പ്രസിഡന്‍റ് പ്രണബ് മുഖർജിയും നടുക്കവും ദുഃഖവും അറിയിച്ചു.
സംഭവത്തിൽ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ ഹിലറി ക്ലിന്‍റന്‍, ഡോണൾഡ് ട്രംപ്, ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് തുടങ്ങിയവരും നടുക്കം രേഖപ്പെടുത്തി.
എട്ടുമാസം മുൻപ് പാരിസിൽ ഇസ്‍ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണങ്ങളിലും സ്ഫോടനങ്ങളിലുമായി 130 പേരാണ് കൊല്ലപ്പെട്ടത്.
തലസ്ഥാന നഗരമായ പാരിസിൽനിന്ന് 900ൽ അധികം കിലോമീറ്റർ അകലെയാണ് കടൽത്തീരസുഖവാസകേന്ദ്രമായ നീസ്.

