തുര്‍ക്കി ഭൂകമ്ബത്തിനിടെ അത്ഭുതകരമായി രക്ഷപെട്ട ആ പിഞ്ചുകുഞ്ഞിന് പേരായി; വളര്‍ത്താന്‍ തയ്യാറായി ‘വല്യമ്മാവന്‍’

ഡമാസ്‌കസ്: തുര്‍ക്കിയിലും സിറിയയിലും വന്‍ നാശനഷ്‌ടം വിതച്ച ഭൂകമ്ബത്തില്‍ നിന്നും രക്ഷപ്പെട്ട നവജാത ശിശു ഇനി അനാഥയല്ല.

തിങ്കളാഴ്‌ച സിറിയയിലുണ്ടായ ഭൂകമ്ബത്തില്‍ രക്ഷപ്പെട്ട പൊക്കിള്‍കൊടി പോലും വേര്‍പെടുത്താത്ത ആ പെണ്‍കുഞ്ഞിന് ‘അയ’ എന്ന് പേരിട്ടു. സിറിയന്‍ നഗരമായ ജെന്‍ഡെറിസില്‍ ഭൂകമ്ബ അവശിഷ്‌ടങ്ങളില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ദുരന്തത്തില്‍ മരിച്ചിരുന്നു. കുടുംബത്തില്‍ രക്ഷപ്പെട്ടത് ആ സമയം ജനിച്ച അയ മാത്രം.

അറബി ഭാഷയില്‍ അയ എന്ന് പറഞ്ഞാല്‍ അത്ഭുതം എന്നാണ് അര്‍ത്ഥം. അതിശക്തമായ ഭൂകമ്ബത്തെ അത്ഭുതകരമായി പ്രതിരോധിക്കാന്‍ കഴിഞ്ഞ കുഞ്ഞിന് ആ പേര് തന്നെ നല്‍കുകയായിരുന്നു. അടുത്ത ടൗണായ അഫ്രിനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് ആരോഗ്യം വീണ്ടെടുത്താല്‍ കുഞ്ഞിന്റെ പിതാവിന്റെ അമ്മാവന്‍ അവളെ വളര്‍ത്തും. സല അല്‍ ബദ്രാന്‍ എന്ന വല്യമ്മാവന്‍ കുഞ്ഞിനെ വളര്‍ത്താന്‍ തയ്യാറായി. നിലവില്‍ വീട് നഷ്‌ടപ്പെട്ട് ഒരു ടെന്റില്‍ കുടുംബത്തോടൊപ്പം കഴിയുകയാണ് സല.

ഭൂകമ്ബാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തുമ്ബോള്‍ സിറിയയിലെ കൊടുംതണുപ്പില്‍ വിറയ്‌ക്കുന്ന സ്ഥിതിയിലായിരുന്നു കുഞ്ഞ്. കുട്ടിയെ കണ്ടെടുത്തയുടന്‍ ഒരാള്‍ തണുപ്പകറ്റാനുള്ള കുപ്പായം അവളെ ധരിപ്പിച്ചു. പിന്നെ അതിവേഗംതന്നെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള കാറിലെത്തിച്ചു. അങ്ങനെ കുഞ്ഞ് അയ രക്ഷപ്പെട്ടു.

കുഞ്ഞിന്റെ ചിത്രവും വീഡിയോയും വൈറലായതോടെ ലോകമാകെയുള്ള നിരവധി പേര്‍ അയയെ വളര്‍ത്താന്‍ തയ്യാറായി രംഗത്തെത്തി. കുഞ്ഞിനെ പരിശോധിച്ച ഡോക്‌ടറുടെ ഭാര്യ അയയ്‌ക്ക് മുലപ്പാല്‍ നല്‍കുകയും ചെയ്‌തു.

prp

Leave a Reply

*