സിലവര്‍ ലൈനില്‍ ഇ. ശ്രീധരന് ആശങ്കയുണ്ട്, ഭൂമി ഏറ്റെടുക്കാന്‍ നിലവില്‍ അനുവാദമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: സില്‍വര്‍ ലൈനിനായി നിലവില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

വിശദമായ ഡി പി ആര്‍ തയാറാക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത് എന്നും ഡി പി ആര്‍ തയാറാക്കാന്‍ അനുമതി നല്‍കുക എന്നത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാരായ ഹൈബി ഈഡനും ബെന്നി ബെഹ്‌നാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. നിലവില്‍ പദ്ധതിക്ക് പ്രാഥമിക അംഗീകാരം മാത്രമാണ് നല്‍കിയതെന്നും അതിനര്‍ഥം പദ്ധതിക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തുക, വിശദമായ ഡി പി ആര്‍ തയാറാക്കുക, സാധ്യതാ പഠനം നടത്തുക, റിപ്പോര്‍ട്ട് തയാറാക്കുക തുടങ്ങിയ കാര്യങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതിനര്‍ഥം റെയില്‍വേയുടെ ഭൂമി ഈ പദ്ധതിക്കായി നല്‍കുമെന്നോ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നോ അല്ലെന്നും മന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച്‌ മെട്രോമാന്‍ ഇ ശ്രീധരന്‍ വലിയ ആശങ്കയാണ് പങ്കുവെച്ചിട്ടുള്ളതെന്ന് അത് മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു. ഇക്കാര്യം തങ്ങള്‍ (കേന്ദ്രസര്‍ക്കാര്‍) പരിഗണിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ജനങ്ങളുടെ ആശങ്കകള്‍ പരിഗണിക്കും. പാരിസ്ഥിതകമായ ആശങ്കകളും മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. അതിന് ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്ബത്തിക സാധ്യതാ പഠന റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി ലോക്‌സഭയില്‍ എല്‍ ഡി എഫ് അംഗവും യു ഡി എഫും അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി.

High court agreed to Kerala government to continue with survey of krail silver line project

പദ്ധതിയെ എതിര്‍ത്ത് യു ഡി എഫ് എം പിമാര്‍ സംസാരിച്ചപ്പോള്‍ എ എം ആരിഫ് എം പി പദ്ധതിയെ അനുകൂലിച്ച്‌ സംസാരിച്ചു. പദ്ധതി ആദ്യം കേന്ദ്ര റെയില്‍വേയുടെ ഭാഗമായിരുന്നെന്നും പിന്നീട് രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വികസന വിരുദ്ധമായ നടപടി സ്വീകരിക്കുകയായിരുന്നെന്നും ആരിഫ് എം പി വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ രാഷ്ട്രീയ വശത്തേക്ക് കടക്കാന്‍ റെയില്‍വേ മന്ത്രാലയം താല്‍പര്യപ്പെടുന്നില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മാത്രമാകും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുകയെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

prp

Leave a Reply

*