ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്‍റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്.
2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്‍റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്‍റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ദത്തെടുത്ത കുടുംബത്തില്‍ നിന്നുതന്നെയാണ് ഷെറിന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ കൂടുതല്‍ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.
ഒക്‌ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നാണ് 22ന് ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്.
