ഹൂസ്റ്റണ്‍: മൂന്ന്‍ വയസ്സുക്കാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛനായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ചതും തെളിവ് നശിപ്പിച്ചതുമാണ് വെസ്‌ലിക്കെതിരെയുള്ള കുറ്റങ്ങള്‍. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ വെസ്ലിക്ക് മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ആകും ശിക്ഷ.
കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. 10,000 യു എസ് ഡോളര്‍ വരെ പിഴയും രണ്ട വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ശിക്ഷ ലഭിച്ചെക്കാവുന്ന കുറ്റമാണ് സിനിക്കെതിരെയുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നുള്ള വിവരങ്ങൾ വച്ചാണു കുറ്റം ചാർത്തിയിരിക്കുന്നത്.
റിച്ചാര്‍ഡ്സനിലെ വസതിയില്‍നിന്നു 2017 ഒക്ടോബര്‍ ഏഴിനു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, ഒക്ടോബര്‍ 22നാണ് ഷെറിന്‍റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്.
പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. കുട്ടിയെ കാണാതാവുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പൊലീസിന് മൊഴി നല്‍കിയത്. ആദ്യം കുട്ടിയെ കാണാതായതിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വളര്‍ത്തച്ഛന്‍ പറഞ്ഞത്.