‘മൈ സ്റ്റോറി’ കുടുംബമായി കാണാന്‍ കൊള്ളാത്ത ചിത്രമാണെന്ന രീതിയിൽ സൈബർ ലോകത്ത് കുപ്രചാരണം നടത്തുകയാണെന്ന് സിനിമയുടെ സംവിധായിക റോഷ്‌നി ദിനകർ. പൃഥ്വിരാജ്, പാര്‍വതി എന്നിവർ അഭിനയിച്ച മൈ സ്റ്റോറി എന്ന ചിത്രം സമ്മിശ്ര പ്രതികരണവുമായാണ് തീയറ്ററുകളിൽ പ്രദർശനം തുടരുന്നത്.
മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കുന്നുണ്ടെന്ന് സംവിധായിക റോഷ്നി പറഞ്ഞു. സിനിമയ്‌ക്കെതിരേ സൈബര്‍ ലോകത്ത് വ്യാപക കുപ്രചാരണം നടക്കുകയാണെന്നും സംവിധായിക പറഞ്ഞു. 18 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം ഒരുവിധത്തിലാണ് റിലീസ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.
നടി പാര്‍വതിയെക്കുറിച്ചാണ് കൂടുതല്‍ അധിക്ഷേപം. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയത് മമ്മൂട്ടിയായിരുന്നു. എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ട്രെയിലറുകള്‍ നീക്കം ചെയ്തായിരുന്നു ആദ്യനീക്കം.
മുന്‍നിര താരങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുമായി സംസാരിച്ചു. അവരാരും ചിത്രത്തിനെതിരേ ഒന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. പിന്നെയാരാണ് ഇതിനുപിന്നില്‍. താന്‍ ഒരു സംഘടനയിലും അംഗമല്ലെന്ന് റോഷ്‌നി പറഞ്ഞു. ഫെഫ്കയിലും ബെംഗളൂരുവില്‍ സൈബര്‍ സെല്ലിലും പരാതി നല്‍കിയതായി റോഷ്‌നി പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ക്കിടയിലും സിനിമയ്ക്ക് നല്ല റേറ്റിങ് ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.