റേഷന്‍ കാര്‍ഡുകള്‍ ഒരേ നിറത്തിലാക്കാന്‍ തീരുമാനം

തിരുവനന്തപുരം: വ്യത്യസ്ത നിറത്തില്‍ നല്‍കിയിരുന്ന റേഷന്‍ കാര്‍ഡുകള്‍ മാറ്റി എല്ലാതരം കാര്‍ഡുകളും ഒരേ നിറത്തിലാക്കുന്നു. മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്ത നിറം നല്‍കി ദരിദ്രരെ സമൂഹത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തുന്നത് അഭികാമ്യമല്ലെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് ഒരേ നിറമാക്കുന്നത്.

മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്. കഴിഞ്ഞ തവണ കാര്‍ഡുകള്‍ പുതുക്കി നല്‍കിയപ്പോഴാണ് ബിപിഎല്‍, എപിഎല്‍ വിഭാഗത്തിന് വ്യത്യസ്ത കാര്‍ഡുകള്‍ നല്‍കിയത്. വ്യത്യസ്ത നിറത്തിലെ കാര്‍ഡുകള്‍ ഒഴിവാക്കി ഒരേ നിറത്തിലുള്ള കാര്‍ഡ് നല്‍കി അതില്‍ ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

മുന്‍ഗണനാവിഭാഗക്കാര്‍ക്ക് മുമ്പ് ബിപിഎല്‍ വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കും. മുമ്പ് ചികിത്സാ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താകുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനപ്പരിശോധിക്കും. ഇതില്‍ 2.6 ലക്ഷം പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ കാര്യം പരിശോധിച്ച്‌ തീരുമാനിക്കും.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ചേരുന്ന അര്‍ഹരായ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് താത്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുന്‍ഗണനപ്പട്ടികയുടെ ശുദ്ധീകരണവും കംപ്യൂട്ടര്‍ വത്കരണവും ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

prp

Related posts

Leave a Reply

*