രാജമല പെട്ടിമുടി ദുരന്തം : രണ്ടാം ദിവസവും തെരച്ചില്‍ ആരംഭിച്ചു, കണ്ടെത്താനുള്ളത് 48 പേരെ, 15 പേരെ രക്ഷപ്പെടുത്തി, മരിച്ചവരുടെ എണ്ണം 17 ആയി


മൂന്നാര്‍ : രാജമല പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കായി രണ്ടാം ദിവസവും തെരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇനി 48 പേരെ കണ്ടെത്താനുണ്ട്. ഇതില്‍ എട്ട് പേര്‍ കുട്ടികളാണ്. എന്നാല്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17ലെത്തി.

പെട്ടിമുടിയിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും, ഉപകരണങ്ങളുടെ അപര്യാപ്തതയും പ്രതികൂല കാലാവസ്ഥയും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ താത്കാലികമായി വഴി നിര്‍മിച്ച്‌ വലിയ വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോകാവുന്ന വിധത്തില്‍ ഗതാഗത സൗകര്യം ഉണ്ടാക്കിയെടുക്കാനാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് ചുമതല.

നാല് ലയങ്ങളിലായി 20 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഉരുള്‍പൊട്ടലില്‍ ഇവയ്ക്ക് മുകളില്‍ വീണ മണ്ണും പാറകളും നീക്കം ചെയ്ത് ആളുകളെ കണ്ടെത്താനുള്ള ശ്രമം അതീവ ദുഷ്‌കരമാകും. നിലവില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.

അതേസമയം പെട്ടിമുടിയില്‍ മരിച്ചവരുടെ സംസ്‌കാരം ഇവരുടെ ലയങ്ങള്‍ക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടവും പെട്ടിമുടിയില്‍ തന്നെ നടക്കും. തമിഴ് തോട്ടം തൊഴിലാളികളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിരിക്കുന്നത്. താത്കാലികമായി തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ലയത്തില്‍ താമസിക്കുന്നത്.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഡോക്ടര്‍മാരുടെ സംഘം വെള്ളിയാഴ്ചതന്നെ സ്ഥലത്ത് എത്തിയിരുന്നു. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞാല്‍ത്തന്നെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

അതേസമയം വലിയ കല്ലുകള്‍ നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ രാജമലയിലെ രക്ഷാപ്രവര്‍ത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്യുന്ന ഇടുക്കിയില്‍ കാലാവസ്ഥ തന്നെയാണ് പ്രധാന തടസ്സം. അപകടത്തില്‍പ്പെട്ട നിരവധിപ്പേര്‍ പുഴയിലൂടെ ഒഴുകിപ്പോയിരിക്കാമെന്നും രക്ഷാ പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു

prp

Leave a Reply

*