രഹ്ന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: അറസ്റ്റിലായ ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ പത്തനംതിട്ട സി.ജെ.എം കോടതിയിലാണ് ഹാജരാക്കുന്നത്.

രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ കോടതി വാദം കേൾക്കും. കഴിഞ്ഞ ദിവസം, കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹനയെ അറസ്റ്റ് ചെയ്തത്‌. സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് അറസ്റ്റ്.

തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ് രഹന ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്.

തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ രഹന ശബരിമല സന്ദർശിക്കാനെത്തിയത് വൻ വിവാദമായിരുന്നു. ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് രഹനയ്ക്ക് ശബരിമലയിൽ പ്രവേശിക്കാനായില്ല. രഹന ശബരിമല സന്ദർശിക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇവർ താമസിക്കുന്ന പനംപള്ളി നഗർ ഫ്ലാറ്റിന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു.

തുടർന്ന് പൊലീസ് സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഒരാഴ്ച മുമ്പാണ് രഹന ഫാത്തിമയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ  അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. ബിഎസ്എൻഎൽ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നിഷൻ ആയിരുന്നു രഹന.

prp

Related posts

Leave a Reply

*