ചാക്കിനുള്ളിലെ ജോസഫിന്‍റെ ജിവിതം ഒന്നരപതിറ്റാണ്ടിലേക്ക്

പുല്‍പ്പള്ളി: ആധുനീക വസ്ത്രധാരണരീതികളോടുള്ള കടുത്ത പ്രതിഷേധവുമായി ചാക്ക് തുന്നി നഗ്നത മറച്ച്‌ ജീവിക്കുന്ന ഒരു മനുഷ്യനുണ്ട് വയനാട്ടില്‍. പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികന്‍. കോഴിക്കോട് കല്ലാനോട് സ്വദേശിയായിരുന്ന ജോസഫ് 1965-ലാണ് വയനാട്ടിലെത്തുന്നത്. പാടിച്ചിറ അങ്ങാടിയില്‍ വെള്ളം ചുമന്നും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായും ജീവിതം തുടങ്ങി.

അക്കാലത്ത് നാട്ടുകാര്‍ക്ക് ഒരു സഹായം തന്നെയായിരുന്നു ജോസഫ്. ഇതിനിടയില്‍ ഡെല്‍ഹിയിലേക്ക് പോകുകയും അവിടുത്തെ മദര്‍തെരേസാ ആശ്രമത്തിലെ അന്തേവാസിയായി മാറുകയും ചെയ്തു. അവിടുന്ന് ലഭിച്ച അറിവുകള്‍ ജോസഫിനെ സാധാരണ ചിന്തകളില്‍ നിന്നും മാറ്റിക്കൊണ്ടിരുന്നു. വിദേശ വസ്ത്രധാരണരീതി അനുകരിച്ച്‌ ഇന്ത്യന്‍ സംസ്‌ക്കാരത്തെ നശിപ്പിക്കുന്ന ഫാഷനുകള്‍ ജോസഫിനെ മാറി ചിന്തിപ്പിച്ചുകൊണ്ടിരുന്നു. അതോടെ 2004-ല്‍ ധരിച്ചിരുന്ന വസ്ത്രം മാറ്റി ചാക്കുകൊണ്ട് വസ്ത്രമുണ്ടാക്കി ഇടാന്‍ തീരുമാനിച്ചു.

പതിയെ പതിയെ അതൊരു ശീലമായി മാറി. വാടകവീട്ടില്‍ ഒറ്റക്ക് താമസിക്കുമ്പോഴും ജോസഫ് നഷ്ടപ്പെട്ട കുടുംബത്തെ കുറിച്ചോര്‍ത്ത് പരിതപിക്കാറുണ്ട്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭാര്യ ഉപേക്ഷിച്ചുപോയത്. രണ്ട് മക്കളില്‍ ഒരാള്‍ മരിച്ചു. ചാക്കിനുള്ളിലെ ജീവിതം അവര്‍ക്ക് നാണക്കേടുണ്ടാക്കുന്നത് കൊണ്ട് തന്നെ പരസ്പരമുള്ള കൂടിക്കാഴ്ചകളേയില്ല. വയസ് 70 ആയെങ്കിലും ഇന്നും കൂലിപ്പണിയാണ് ജീവിതോപാധി. പുല്‍പ്പള്ളി ടൗണില്‍ ചാക്ക് ധരിച്ചിറങ്ങുമ്പോള്‍ ആദ്യമെല്ലാം കളിയാക്കലുകളും അടക്കം പറച്ചിലുകളുമുണ്ടായിരുന്നു. എന്നാല്‍ സ്ഥിരമായി പോകാന്‍ തുടങ്ങിയതോടെ ആ കാഴ്ച ആര്‍ക്കും പുതുമയില്ലാതായെന്നും ജോസഫ് പറയുന്നു.

ചാക്ക് വസ്ത്രം ധരിച്ച്‌ മരക്കുരിശുമേന്തി മലയാറ്റൂര്‍ മലക്കയറ്റത്തിന് പോകുന്ന ജോസഫിന്‍റെ ചിത്രം സോഷ്യല്‍മീഡിയകള്‍ ഏറ്റെടുത്തിരുന്നു. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാട്ടമാണ് എന്നും ലക്ഷ്യമെന്നും ജോസഫ് പറയുന്നു. ചാക്ക് തുന്നി വസ്ത്രമുണ്ടാക്കുന്നത് ഏറെ ദുഷ്‌ക്കരമാണെന്നാണ് ജോസഫിന്‍റെ പക്ഷം. ഒന്നര വര്‍ഷം വരെ ഒരു ചാക്ക് വസ്ത്രം ഉപയോഗിക്കാം. ഒരു വസ്ത്രത്തിന് മൂന്ന് പഞ്ചസാരചാക്കാണ് കണക്ക്.

ഇതിനായി കോഴിക്കോട് വലിയങ്ങാടിയിലേക്കാണ് പോകും. ഒരുതവണ പോകുമ്പോള്‍ 10 ചാക്കെങ്കിലും വാങ്ങും. ഉള്ളില്‍ നേര്‍ത്ത തുണിവെച്ച്‌ തുന്നിപ്പിടിച്ചെടുക്കാനും സമയമേറെ വേണം. 70 വയസുകഴിഞ്ഞ ജോസഫിന്‍റെ കണ്ണുകളില്‍ ഇതെല്ലാം പറയുമ്ബോള്‍ ഒറ്റപ്പെട്ട് പോയതിന്‍റെ  ദൈന്യതയോ, മറ്റുള്ളവരുടെ പരിഹസിക്കുന്നുണ്ടെന്ന തിരിച്ചറിവോ ഒന്നുമില്ല. മറിച്ച്‌ നിഗൂഢമായൊരു ദൗത്യം ഇനിയും തന്നില്‍ അവശേഷിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് കാണാനാവുക.

prp

Related posts

Leave a Reply

*