കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയെ(48) പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. തിങ്കളാഴ്ച വൈകിട്ടാണു പൊലീസ് പ്രതിയെ അങ്കമാലിയില്‍ നിന്ന് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
20 ദിവസങ്ങൾക്കുമുൻപു പതിനാറുകാരിയായ പെൺകുട്ടി കൂത്തുപറമ്പിലെ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. ഉന്നതരായ ചില ആളുകള്‍ സംഭവം ഒതുക്കിത്തീർക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റുകയും ചെയ്തു. എന്നാല്‍, ജില്ലാ ചൈൽഡ്‌ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തിൽ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ നടന്നെങ്കിലും ഒടുവില്‍ യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്ന് പേരാവൂർ പൊലീസ് പറഞ്ഞു. പ്രസവ വിവരം രഹസ്യമാക്കി വെച്ച ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.