തിരുവല്ല: നെല്‍കൃഷിക്ക് നിരോധിക്കപ്പെട്ട കീടനാശിനിയുടെ ഉപയോഗമാണ് അപ്പര്‍കുട്ടനാട്ടില്‍ രണ്ട് കര്‍ഷകരുടെ മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട്. പരുത്തി, വഴുതനങ്ങ എന്നീ വിളകളില്‍മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ക്വില്‍നാഫോസ് സൈപ്പര്‍മെട്രിന്‍ എന്നീ രാസവസ്തുക്കളാണ് അപ്പര്‍കുട്ടനാട്ടില്‍ നെല്ലിന് ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാമാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് ഇതിന്‍റെ വില്‍പ്പനയും ഉപയോഗവും ഉണ്ടായിട്ടുള്ളത്.
കേരളത്തില്‍ എന്തെല്ലാം കീടനാശികള്‍ വില്‍ക്കപ്പെടുന്നുണ്ട്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍കൃഷിവകുപ്പിന് സംവിധാനമില്ല. ഉപയോഗം സംബന്ധിച്ച് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നുമില്ല. രണ്ടുപേരുടെ ദാരുണമായ മരണം ഉണ്ടായിട്ടുപോലും വില്‍പ്പനശാലകളില്‍ റെയിഡ് നടത്താനോ അനധികൃത വില്‍പ്പന കണ്ടെത്താനോ കഴിഞ്ഞിട്ടുമില്ല.
നിരോധിത കീട,കളനാശിനികളും രാസവളവും സംസ്ഥാനത്ത് നിര്‍ബാധം വിറ്റഴിക്കപ്പെടുന്നുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 1971ലെ കീടനാശിനി നിയമം അനുസരിച്ച് കീടനാശിനി, കളനാശിനി, രാസവളം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ടസുരക്ഷാ ക്രമീകരണങ്ങള്‍, ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റില്‍ വ്യക്തമാക്കിയിരിക്കണം. ഇത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് കൃഷിവകുപ്പാണ്. ഇതൊന്നും കുട്ടനാട്ടില്‍ പാലിക്കപ്പെട്ടില്ല.

