ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴ്യാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മന്ത്രിമാരും സ്ഥാനമേല്‍ക്കും. കേരളത്തിന് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല. പശ്ചിമ ബംഗാള്‍, ഒഡീഷ കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാതിനിധ്യം. എന്‍ഡിഎ ഘടക്ഷികളായ ശിവസേനയ്ക്കും ജെഡിയുവിനും കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കും.
ഒന്നാം മോദി മന്ത്രിസഭ വൈകുന്നേരം ആറ് മണിയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കില്‍ ഇത്തവണ ഏഴ് മണിയ്ക്കാണ് സത്യപ്രതിജ്ഞ സമയം. വ്യാഴ്യാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദിയോടൊപ്പം മറ്റ് മന്ത്രിസഭാ അംഗങ്ങള്‍ക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലി കൊടുക്കും. ബിജെപി ഇത്തവണ നില മെച്ചപ്പെടുത്തിയ പശ്ചിമ ബംഗാള്‍, ഒഡീഷ, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനം ലഭിക്കും.
പശ്ചിമ ബംഗാളില്‍ നിന്നും രണ്ട് പേരാണ് ഒന്നാം മന്ത്രിസഭയിലുണ്ടായിരുന്നതെങ്കില്‍ ഇപ്രാവശ്യം നാല് പേരെങ്കിലും മന്ത്രിയാകും. സഖ്യകക്ഷികളായ ശിവസേന, ജെഡിയു എന്നിവര്‍ക്ക് നാല് മന്ത്രിസ്ഥാനം വീതം നല്‍കാനാണ് എന്‍ഡിഎ തീരുമാനം. കേന്ദ്രധനമന്ത്രിയും മോദിയുടെ വിശ്വസ്തനുമായിരുന്ന അരുണ്‍ ജറ്റ്ലി അനാരോഗ്യം കാരണം മന്ത്രിസഭയിലേയ്ക്കില്ല. വാണിജ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന പീയുഷ് ഗോയല്‍ ധനമന്ത്രിയായേക്കും. അമിത് ഷാ ക്യാമ്പിനറ്റ് മന്ത്രിയാകുമെങ്കിലും വകുപ്പ് ആഭ്യന്തരമാണോയെന്ന് കാര്യത്തില്‍ ബിജെപി കേന്ദ്രങ്ങള്‍ക്ക് വ്യക്തതയില്ല.കൂടുതല്‍ വനിതകള്‍ മന്ത്രിസഭയിലുണ്ടാകും.
രാഹുല്‍ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയ്ക്കും ക്യാബിനറ്റില്‍ ഇടം ലഭിക്കും. കാശിവിശ്വനാഥ ക്ഷേത്ര സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കിയ ശേഷം മോദി ദില്ലിയില്‍ എത്തും. സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്ക് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെങ്കിലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ക്ഷണിച്ചിട്ടില്ല. 2014ല്‍ പാക്ക് പ്രധാനമന്ത്രിയായിരുന്ന നവാഫ് ഷെരീഫ് സത്യപ്രതിജ്ഞയില്‍ പങ്കെടുത്തിരുന്നു.