കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവെ പാലം മുറിച്ചു നീക്കാൻ തുടങ്ങി. വിവിധ ഭാഗങ്ങളായാണ് പാലം പൊളിച്ചു മാറ്റുന്നത്. പത്ത് ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കാനാണ് തീരുമാനം. പാലത്തിന് താഴെയുള്ള റെയില്‍വേ പാളം മണ്ണിട്ടു മൂടിയിട്ടുണ്ട്. ഇതുപ്രകാരം വിവിധ ട്രെയിനുകളും റദ്ദാക്കി.
ദീർഘ ദൂര സർവ്വീസുകൾ ആലപ്പുഴ മാർഗ്ഗം വഴിതിരിച്ചു വിട്ടു. നാളെ പുലര്‍ച്ചെ 12.40 വരെ കേട്ടയം വഴി ട്രെയിന്‍ ഇണ്ടായിരിക്കില്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.
അർധരാത്രി മുതൽ ഗതാഗതം നിർത്തി വച്ചെങ്കിലും കനത്ത മഴ മൂലം പുലർച്ചെയോടെയാണ് പാലം മുറിച്ചു തുടങ്ങിയത്. മണൽ ചാക്കുകൾ നിരത്തി ട്രാക്ക് സുരക്ഷിതമാക്കിയ ശേഷം ഇരുമ്പു തൂണുകളിൽ താങ്ങി നിർത്തിയാണ് നടപടികൾ തുടങ്ങിയത്. പാലത്തിന്‍റെ ഒരു വശത്തെ കമാനമാണ് ആദ്യം അറുത്തു മാറ്റിയത്. ഇതിന് ഏഴ് മണിക്കൂറുകൾ വേണ്ടി വന്നു. രണ്ടാം കമാനവും നീക്കിയ ശേഷം കോൺക്രീറ്റ് ആറ് ഭാഗങ്ങളായി മുറിക്കും.
ഇന്ന് രാത്രിയോടെ പണികൾ പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ ബലമേറിയ കോൺക്രീറ്റു പാളികൾ മുറിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. ഇങ്ങനെയെങ്കിൽ ഗതാഗത നിയന്ത്രണം നീട്ടേണ്ടി വരും.
പാസഞ്ചർ ട്രെയിനുകൾക്ക് പുറമേ പരശുറാം, ഏറനാട്, ,വേണാട്, വഞ്ചിനാട് എന്നീ എക്സ്പ്രസ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ദീർഘദൂര ട്രെയിനുൾ ആലപ്പുഴ വഴി തിരിച്ചു വിട്ടു. ആലപ്പുഴ വഴിയുള്ള മിക്ക പാസഞ്ചർ ട്രെയിനുകളും ക്രമീകരണത്തിന്‍റെ ഭാഗമായി റദ്ദാക്കി. കഴിഞ്ഞ മാസം നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടം പാലം പൊളിക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു.