ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി പറഞ്ഞു. യോഗയിലൂടെ ആരോഗ്യപൂര്‍ണമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണ്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ചിക്കാഗോവരെയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരെയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയായി ഇന്ന് യോഗ മാറിയിരിക്കുന്നു’. അതിവേഗം മാറ്റങ്ങള്‍ വരുന്ന കാലത്ത് യോഗ ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും തലച്ചോറിനെയും ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തി സമാധാനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. ഉത്തരാഖണ്ഡില്‍ 50000 പേര്‍ പങ്കെടുക്കുന്ന യോഗ പ്രകടനത്തില്‍ പ്രധാനമന്ത്രിയും പങ്കുകൊണ്ടു. റാഫി മാര്‍ഗ്ഗ് മുതല്‍ രാജ്പഥ് വരെയുള്ള ഇന്ത്യാഗേറ്റ് പരിസരം ജന നിബിഡമാണ്. ആയിരക്കണക്കിനാളുകളാണ് തലസ്ഥാനത്ത് യോഗ ചെയ്യാന്‍ ഒത്തു ചേര്‍ന്നത്. വിവിധ സംഘടനകളാണ് യോഗ ദിനത്തിന് തയ്യാറെടുത്ത് രാജ്പഥില്‍ എത്തിയിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ ഉള്‍പ്പെടെ പ്രമുഖര്‍ ഡല്‍ഹിയില്‍ നടന്ന യോഗാഭ്യാസത്തില്‍ പങ്കു കൊണ്ടു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലഖ്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പുരിലും സുരേഷ് പ്രഭു ചെന്നൈയിലും പ്രകാശ് ജാവഡേക്കര്‍ മുംബൈയിലും ഉമാഭാരതി രുദ്രപ്രയാഗിലും രവിശങ്കര്‍പ്രസാദ് പട്നയിലും പങ്കെടുത്തു. കേന്ദ്ര നൈപുണ്യവികസന സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയാണ് കൊച്ചിയില്‍ പങ്കെടുത്തത്.
യുഎൻ പൊതുസഭയിൽ 2014 സെപ്റ്റംബർ 27നു മോദി നടത്തിയ പ്രസംഗത്തിലാണ് രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിർദേശിച്ചത്. ഈ നിർദേശം യുഎൻ ഏറ്റെടുക്കുകയായിരുന്നു. 2015 ജൂൺ 21നായിരുന്നു ആദ്യ യോഗാ ദിനാചരണം നടത്തിയത്. അന്ന് ഡൽഹിയിലെ രാജ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30,000 പേരാണ് യോഗ ചെയ്തത്.
