മോന്‍സന്‍ മാവുങ്കല്‍ വീണ്ടും ജയിലിലേക്ക്; ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡി; കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒന്‍പതാം തീയതി വരെയാണ് മോന്‍സനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ആറു ദിവസത്തെ കസ്റ്റഡി കാലാവധി തീര്‍ന്നതിനു ശേഷമാണ് മോന്‍സണിനെ കോടതിയില്‍ ഹാജരാക്കിയത്.

കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. 10 കോടിയിലേറെ രൂപ മോന്‍സണ് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ നേരിട്ട് കൈപ്പറ്റിയ പണത്തെക്കുറിച്ച്‌ മോന്‍സണ്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. മോന്‍സണിന്റെ അക്കൗണ്ടിലെ വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച് ബാങ്കിന് നോട്ടീസ് നല്‍കിയിരുന്നു. ഈ വിവരം കൂടി ലഭിച്ചാല്‍ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

കൂടാതെ മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയെന്ന് സംശയിക്കുന്ന ഇയാളുടെ സഹായികളുടെ അടക്കം ബാങ്ക് അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. എച്ച്‌ എസ് ബി സി ബാങ്കിലെ അക്കൗണ്ടില്‍ 2.62 ലക്ഷം കോടി രൂപ ഉണ്ടെന്ന രേഖകള്‍ മോന്‍സന്‍ പരാതിക്കാരായ ആളുകള്‍ക്ക് മെയില്‍ അയച്ചിരുന്നു. ഇത് എവിടെ തയ്യാറാക്കിയതെന്ന് ഇതുവരെയും മോന്‍സന്‍ വെളിപ്പെടുത്തിയിട്ടില്ല. ലാപ്ടോപ്പും ഐ പാഡുമൊക്കെ പരിശോധിച്ച ശേഷം ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു.

അതിനിടെ, മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിലെ വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ എട്ട് വിഗ്രഹങ്ങളും ശില്‍പ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശില്‍പ്പി സുരേഷ് നിര്‍മ്മിച്ച്‌ നല്‍കിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

മോന്‍സന്‍ മാവുങ്കലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിടുമ്ബോഴാണ് വിഗ്രഹങ്ങള്‍ പിടിച്ചെടുക്കുന്ന നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിലെ സി ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അര്‍ധരാത്രിയോടെ കലൂരിലെ മ്യൂസിയത്തിലെത്തിയത്. കൂടെ ലോറി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു.

തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശില്‍പ്പി സുരേഷ് നല്‍കിയ പരാതിയിലായിരുന്നു നടപടി. വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ 9 വിഗ്രഹങ്ങളും ശില്‍പ്പങ്ങളും സുരേഷ് നിര്‍മ്മിച്ച്‌ മോന്‍സന് നല്‍കിയിട്ടുണ്ട്. 80 ലക്ഷേം രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ 7 ലക്ഷം രൂപ മാത്രം നല്‍കി വഞ്ചിച്ചുവെന്നായിരുന്നു സുരേഷിന്റെ പരാതി.

കേസ് രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് സംഘം തൊണ്ടി മുതല്‍ എന്ന നിലയില്‍ മ്യൂസിയത്തില്‍ നിന്ന് ഇവ പിടിച്ചെടുക്കുകയായിരുന്നു. വിഷ്ണുവിന്റെ വിശ്വരൂപം, കന്യാമറിയം, നടരാജ വിഗ്രഹം, ശ്രീകൃഷ്ണന്റെ ശില്‍പ്പം തുടങ്ങിയ ഇതിലുള്‍പ്പെടും. മോന്‍സന് നല്‍കിയവില്‍ ഒരു സിംഹത്തിന്റെ ശില്‍പ്പമാണ് കാണാനില്ലാത്തത്. ഇത് മോന്‍സന്‍ ആര്‍ക്കെങ്കിലും കൈമാറിയട്ടുണ്ടെന്നാണ് നിഗമനം. പിടിച്ചെടുത്ത വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും.

prp

Leave a Reply

*