മേഘാലയ ഖനി ദുരന്തം; തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

ഷില്ലോങ്: മേഘാലയയിലെ അനധികൃത ഖനിയില്‍ കുടുങ്ങി മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന നാവികസേന നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ മൃതദേഹം പുറത്തെടുത്ത് മാന്യമായി സംസ്‌ക്കരിക്കണമെന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ വ്യക്തമാക്കിയതോടെയാണ് നാവികസേന മൃതദേഹം പുറത്തെത്തിച്ചത്. നേവിയുടെ അണ്‍മാന്‍ഡ് റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിളിന്‍റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.

നേരത്ത മൂന്ന് കുടുംബങ്ങളെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്ന് ആവശ്യത്തില്‍ നിന്നും ഇവര്‍ പിന്മാറിയില്ല. ഇതോടെയാണ് നേവി രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിനാണ് ഷില്ലോങില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള അനധികൃത കല്‍ക്കരി ഖനിയില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയത്. ഇതിലൊരാളുടെ മൃതദേഹമാണ് ഇപ്പോള്‍ പുറത്തെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് രക്ഷാപ്രവര്‍ത്തകര്‍ നീല ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച ഒരാളുടെ മൃതദേഹം യന്ത്രസഹായത്തോടെ കണ്ടെത്തിയത്. മനുഷ്യര്‍ക്ക് എത്താന്‍ കഴിയുന്നതിന് പ്രയാസമേറിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച്ചയിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. ആരുടേതാണ് ശരീരമെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

prp

Related posts

Leave a Reply

*