മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ രണ്ടരവര്‍ഷമായി ആശുപത്രിയില്‍

ദമാം: മലയാളിയുടെ മൃതദേഹം അനാഥമായി കിടന്നത് രണ്ടര വര്‍ഷം. ഏറ്റെടുക്കാന്‍ ആരുമില്ലാതെ സൗദിയിലെ ദമാം ഖതീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കുമെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് പറപ്പൂര്‍ മൂച്ചിക്കടവന്‍ പൈക്കാട്ട് കോയ (54) എന്നാണു പാസ്‌പോര്‍ട്ടിലെ വിലാസം. എം ഹൗസില്‍ പൂവാട്ടുപറമ്പ് കുഞ്ഞമ്മദിന്‍റെയും തിത്തുവിന്‍റെയും മകനാണ്. കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്നു ഇയാള്‍. കാസര്‍കോട് സ്വദേശി ഇഖ്ബാല്‍ എന്നാണു സഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മംഗലാപുരം സ്വദേശിയാണെന്നും ഭാര്യയും മക്കളും ഉണ്ടെന്നും ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും വ്യക്തമായ വിവരമില്ല.

ദമാമിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം സഹായം നല്‍കിയിരുന്നു. പന്ത്രണ്ടു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയതെന്നു രേഖകള്‍ വ്യക്തമാക്കുന്നു. 2015 ഡിസംബര്‍ പത്തിനു ഹൃദയാഘാതമുണ്ടായി റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കോബാറിലെ അല്‍ ഫഹ്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോയ അഞ്ചു ദിവസത്തിനു ശേഷം മരിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാനായി സ്‌പോണ്‍സര്‍ ശ്രമിച്ചെങ്കിലും പാസ്‌പോര്‍ട്ടിലെ വിലാസം തെറ്റായതിനാല്‍ ബന്ധുക്കളെ കണ്ടെത്താനായില്ല. ആറു മാസത്തോളം അല്‍ രാജിഹ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം സ്ഥലപരിമിതി മൂലം പിന്നീടു ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വിവരം ലഭിക്കുന്നവര്‍ പോലീസിനെയോ റിയാദിലെ ഇന്ത്യന്‍ എംബസിയെയോ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെയെയോ (0096656 9956848) അറിയിക്കണമെന്നാണ് അഭ്യര്‍ഥന

prp

Related posts

Leave a Reply

*