ഡെലിവറി ബോയ്‌ക്കെതിരെ പരാതി പറഞ്ഞ യുവതിക്ക് 200 രൂപയുടെ കൂപ്പണ്‍; സ്വിഗ്ഗി വീണ്ടും വിവാദത്തില്‍

ബംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി വീണ്ടും വിവാദത്തില്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയോട് ഡെലിവറി ബോയ് മോശമായി പെരുമാറുകയും ഇത് പരാതിപ്പെട്ട യുവതിക്ക് കമ്പനി 200 രൂപയുടെ കൂപ്പണ്‍ നല്‍കിയതുമാണ് വിവാദത്തിന് കാരണം. സംഭവം പുറത്തറിഞ്ഞതോടെ സ്വിഗ്ഗിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഉയരുന്നത്.

ഡെലിവറി ബോയിയെ കുറിച്ച്‌ പരാതിപ്പെട്ട യുവതിയോട് ക്ഷമ ചോദിച്ച്‌ 200 രൂപയുടെ ഒരു ഫുഡ് കൂപ്പണ്‍ നല്‍കിയാണ് സ്വിഗ്ഗി പ്രശ്‌നത്തില്‍ പരിഹാരം കണ്ടത്. സംഭവത്തെ കുറിച്ച്‌ യുവതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ നിരവധി പേര്‍സ്വിഗ്ഗിക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഭക്ഷണവുമായി വീട്ടിലെത്തിയ ഡെലിവറി ബോയ് അയാള്‍ക്ക് ലൈംഗിക താത്പര്യമുണ്ടെന്ന് പറയുകയും മോശമായി പെരുമാറാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് യുവതി പറഞ്ഞത്.

വളരെ ബുദ്ധിമുട്ടിയാണ് അയാളില്‍ നിന്നും രക്ഷപ്പെട്ടത്. ഉടന്‍ ഒരുവിധം ഭക്ഷണം തട്ടിപ്പറിച്ച്‌ വാതില്‍ അടയ്ക്കുകയായിരുന്നു. പകച്ച്‌ പോയ തനിക്ക് ആ ഭക്ഷണപ്പൊതി ഒന്ന് നോക്കാന്‍ പോലും സാധിച്ചില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് സ്വിഗ്ഗി ആപ്പിലൂടെ പരാതി പറഞ്ഞ തന്നോട് ക്ഷമ പറഞ്ഞ ശേഷം 200 രൂപ വിലയുള്ള ഒരു ഫുഡ് കൂപ്പണ്‍ നല്‍കാമെന്നുള്ള മറുപടി നല്‍കിയെന്നും യുവതി പറഞ്ഞു. യുവതി ഫേസ്ബുക്ക് കുറിപ്പിട്ടതോടെ ഡെലിവറി ബോയ്‌ക്കെതിരെ നടപടിയെടുക്കാമെന്ന് സ്വിഗ്ഗി അറിയിച്ചു.

prp

Related posts

Leave a Reply

*