കൊടി സുനിക്ക് ജയിലില്‍ സുഖവാസം:​ മെയ്യനങ്ങാതെ മാസം 4000 രൂപയും,​ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാന്‍ സൗകര്യവും

തൃശൂര്‍: പരോളിലിറങ്ങി മോഷണശ്രമം നടത്തിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് വീയ്യൂര്‍ ജയിലില്‍ വലിയ സൗകര്യങ്ങള്‍. അഞ്ച് പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ ഒരു വര്‍ഷമായി ഒറ്റയ്‌ക്കാണ് സുനി കഴിയുന്നത്.

ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുക്കാനും ചാര്‍ജ് ചെയ്തു നല്‍കാനും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. മാനുഷിക പരിഗണനയെന്ന പേരിലാണ് കൊടി സുനിക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പച്ചക്കറിത്തോട്ടത്തില്‍ പണിക്ക് ഇറങ്ങിയ വകയില്‍ ഓരോ മാസവും 3000 മുതല്‍ 4000 രൂപ വരെ വരുമാനവും. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെയാണിത്. ജയിലിനുള്ളിലിരുന്നു പുറത്തേക്ക് ഫോണ്‍ വിളികള്‍ നടത്താന്‍ സുനിക്കു സൗകര്യമൊരുക്കിയത് ഉദ്യോഗസ്ഥരില്‍ ചിലരാണ്. ഫോണ്‍ ഉപയോഗത്തിനായി ചാര്‍ജ് നിറച്ച ബാറ്ററികള്‍ നിരന്തരം ഉദ്യോഗസ്ഥര്‍ സെല്ലില്‍ എത്തിക്കുന്നു.

പരോളിലിറങ്ങി കൈതേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവമടക്കം ആസൂത്രണം ചെയ്യപ്പെട്ടതു ജയിലിനുള്ളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ആക്രമിച്ചു കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നതടക്കം ജയിലിനുള്ളിലിരുന്ന് ആസൂത്രണം ചെയ്ത ക്വട്ടേഷനുകളുടെ പേരില്‍ പൊലീസ് അന്വേഷണം നേരിടുകയാണ് സുനി.

prp

Related posts

Leave a Reply

*