‘ഇവിടെ ഇനിയും പ്രശ്‌നമുണ്ടാകും, അതൊക്കെ മൊബൈലില്‍ പിടിക്കാന്‍ നീയാരാടാ” കിറ്റെക്സില്‍ തൊഴിലാളി സംഘര്‍ഷം തുടര്‍ക്കഥ; തെളിവുകള്‍ പുറത്ത്

കിറ്റെക്സ് മാനേജ്മെന്‍റും ഇതരസംസ്ഥാന തൊഴിലാളികളും തമ്മില്‍ പ്രശ്നങ്ങള്‍ പതിവെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

കഴിഞ്ഞ ഒക്ടോബര്‍ 30നും കിറ്റെക്സ് ലിമിറ്റഡില്‍ സംഘര്‍ഷമുണ്ടായി. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തി പൂട്ടിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ക്ക് നേരെയും മാനേജ്മെന്റ് പ്രതിനിധികള്‍ ആക്രോശിക്കുന്നുണ്ട്. തൊഴിലാളി പ്രതിഷേധം മാനേജ്മെന്‍റ് മറച്ചുവെക്കുന്നതായാണ് ഇവിടെ നിന്നുയരുന്ന പ്രധാന ആക്ഷേപം.

കഴിഞ്ഞ ദിവസം ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് കിറ്റെക്സിലെ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ പ്രശ്നം പരിഹരിക്കാനെത്തിയ പൊലീസുകാര്‍ക്കു നേരെ അതിഥി തൊഴിലാളികള്‍ തിരിഞ്ഞു. തൊഴിലാളികള്‍ പൊലീസ് ജീപ്പ് കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും അക്രമിക്കുകയും ചെയ്തു. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സി.ഐ വി.ടി ഷാജനുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതിനുപിന്നാലെ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തുകയും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 156 കിറ്റെക്സ് തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

പൊലീസിനെ ആക്രമിച്ചത് കിറ്റെക്സിലെ ഇരുനൂറിലധികം അതിഥി തൊഴിലാളികള്‍ ചേര്‍ന്നെന്നാണ് എഫ് ഐ ആര്‍. 11 വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്. പ്രതികള്‍ സ്റ്റേഷന്‍ ജീപ്പിന്‍റെ താക്കോല്‍ ബലമായി ഊരിയെടുത്തെന്നും അക്രമികളില്‍ ഒരാള്‍ എസ്.ഐ സാജന്‍റെ തലക്ക് കല്ല് കൊണ്ട് ഇടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സര്‍ക്കാറിനുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

കിഴക്കമ്ബലത്ത് ക്രിസ്മസ് രാത്രി സംഭവിച്ചത്…

ക്രിസ്മസ് ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം. കിറ്റക്‌സ് കമ്ബനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്ബിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടു. നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകള്‍ വഴി രക്ഷപ്പെടുത്തിയത്.പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച്‌ തകര്‍ക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളില്‍ നിന്നുള്‍പ്പെടെ വന്‍ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ വി.ടി ഷാജന്‍ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്

prp

Leave a Reply

*