കലാമാമാങ്കത്തിന് നാളെ തിരി തെളിയും; സാംസ്കാരിക നഗരി ഒരുങ്ങികഴിഞ്ഞു

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സാംസ്കാരിക നഗരിയില്‍ തിരിതെളിയാന്‍ ഒരു ദിവസം മാത്രം ബാക്കി. ആര്‍ഭാടമൊഴിവാക്കി സര്‍ഗ്ഗാത്മകതയ്ക്ക് പ്രോത്സാഹനം നല്‍കിയാണ് കലോത്സവം നടക്കുക. തേക്കിന്‍കാട്‌ മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ വിദ്യാഭ്യാസ ഡയറക്ടർ കൊടിയുയർത്തും.  മത്സരങ്ങള്‍ നാളെ ആരംഭിക്കും.

ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നാളെ രാവിലെ 8.45 മുതല്‍ 9.30 വരെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അവതരിപ്പിക്കും. പ്രധാന വേദിക്കു മുമ്പില്‍ ആയിരം കുട്ടികളുടെ മെഗാതിരുവാതിര അരങ്ങേറും. നാളെ രാവിലെ പത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

    പത്ത് മണിയോടെ, ഓരോ ജില്ലകളിൽ നിന്നും മത്സരാർത്ഥികൾ കലോത്സവ നഗരിയിലേക്ക് എത്തും. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ്‌ ആദ്യം എത്തുക. തുടർന്ന് കലോത്സവത്തിന്‍റെ പാചകപ്പുരയിൽ പാലുകാച്ചൽ ചടങ്ങ് നടക്കും. തുടർന്ന് കലവറ നിറയ്ക്കൽ.

തൃശ്ശൂരിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ തോട്ടങ്ങളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് കലോത്സവത്തിന് ഉപയോഗിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കാളവണ്ടിയിൽ പെരുമ്പറ കൊട്ടി വിളംബര ഘോഷയാത്ര എത്തുന്നതോടെ, സാംസ്കാരിക നഗരി  കലോത്സവത്തിന്‍റെ ആവേശത്തിലേക്ക്‌ കടക്കും. നാളെ രാവിലെ ഉദ്ഘാടന ചടങ്ങിന് ശേഷം അഞ്ച് ദിനരാത്രങ്ങൾ നീളുന്ന കലോത്സവത്തിന് തുടക്കമാകും.

 

prp

Related posts

Leave a Reply

*