ഡല്‍ഹിയിലെ നില ആശങ്കാജനകം… മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണം. അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരോടും ഒരിക്കല്‍കൂടി ആവശ്യപ്പെടുന്നു’, കെജ്‌രിവാ​ള്‍ പറഞ്ഞു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആക്രമ സംഭവങ്ങള്‍ ചിന്താജനകമാണ്. നിരവധി പോലീസുകാര്‍ക്കും പ്രദേശവാസികള്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. 7 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ക്കും കടകള്‍ക്കും തീവച്ചു, ഇത് വളരെ നിര്‍ഭാഗ്യകരമാണ്, അദ്ദേഹം പറഞ്ഞു.

ദുരിതബാധിത പ്രദേശങ്ങളില്‍ പോലീസ് സേനയുടെ കുറവ് ഉണ്ടെന്നും, മുകളില്‍ നിന്ന് ഉത്തരവുകള്‍ ലഭിക്കുന്നതുവരെ പോലീസിന് നടപടിയെടുക്കാനാവില്ലെന്നും ദുരിതബാധിത പ്രദേശങ്ങളിലെ എം‌എല്‍‌എമാര്‍ അറിയിച്ചതായി കെജ്‌രിവാ​ള്‍ പറഞ്ഞു. കലാപ ബാധിത പ്രദേശങ്ങളില്‍ പോലീസുമായി ചേര്‍ന്ന് സമാധാന മാര്‍ച്ച്‌ നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുകളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് ഗുണനിലവാരമുള്ള വൈദ്യസഹായം നല്‍കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പോലീസുമായി സഹകരിച്ച്‌ കൃത്യസമയത്ത് ദുരിതബാധിത പ്രദേശങ്ങളില്‍ എത്താന്‍ അഗ്നിശമന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനായി പുറത്തുനിന്നും ആളുകള്‍ വരുന്നതായി അതിര്‍ത്തി പ്രദേശങ്ങളിലെ എം‌എല്‍‌എമാര്‍ സൂചിപ്പിച്ചതായി കെജ്‌രിവാ​ള്‍ പറഞ്ഞു. ഈ വിഷയത്തില്‍ തക്ക പ്രതിരോധ നടപടികള്‍ ഡല്‍ഹി പോലീസ് കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ നടക്കുന്ന കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ച നടത്തും. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജലും ചര്‍ച്ചയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച നടക്കുക.

ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്ച സംഘര്‍ഷ൦ പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

prp

Leave a Reply

*