ന്യൂഡല്‍ഹി: ശരീരം നിശ്ചലമാക്കിയതിന് ശേഷമാണ് കത് വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമാനഭംഗത്തിനിരയാക്കിയതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ലഹരിവസ്തുക്കളും മരുന്നും നല്‍കിയ ശേഷം ചുണ്ടനക്കാന്‍ പോലും കഴിയാത്ത കോമ അവസ്ഥയിലാക്കിയ ശേഷമായിരുന്നു കൊടുംക്രൂരത എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ക്ഷേത്രത്തിനുളളില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടി എന്തുകൊണ്ട് ഉറക്കെ കരഞ്ഞില്ലെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ കണ്ടെത്തല്‍.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാനസിക രോഗികള്‍ക്ക് നല്‍കുന്ന ക്ലോണോ സെപാം എന്ന വീര്യം കൂടിയ മരുന്നും കഞ്ചാവിന് തുല്യമായി പ്രാദേശികമായി ഉപയോഗിക്കുന്ന മന്നാറും കൂടിയ അളവില്‍ കുഞ്ഞിന് നല്‍കുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ ശ്വാസം മന്ദഗതിയിലാകുകയും ശരീരം മരിച്ചതിന് തുല്യമാകുകയും ചെയ്യും. അഞ്ച് ദിവസത്തോളം ക്രൂരമായ പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി പ്രതികരിക്കുകയോ കരയുക പോലും ചെയ്യാത്തത് അതുകൊണ്ടാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞിന്റെ വെറും വയറ്റിലാണ് മരുന്നുകള്‍ നല്‍കിയത്. വയര്‍ നിറയെ ഭക്ഷണം കഴിച്ചാല്‍ പോലും ആരോഗ്യമുളള ഒരാള്‍ക്ക് ഈ മരുന്ന് താങ്ങാനാവില്ല. അപ്പോഴാണ് വെറും 30 കിലോ മാത്രമുളള പിഞ്ചുബാലികയ്ക്ക് ഈ മരുന്ന് വെറും വയറ്റില്‍ നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജനുവരി 10നാണ് കത് വയിലെ ക്ഷേത്രത്തില്‍ ഒളിപ്പിച്ചുവെച്ച് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചത്. സമീപത്തെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ജനുവരി 17നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരി സഞ്ജി റാം, മകന്‍ വിഷ്വാല്‍, പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ ബന്ധു അടക്കം കേസൊതുക്കാന്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെയും കേസെടുത്തിരുന്നു.

