ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി തോഴി വി.കെ.ശശികല. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് എ.അറുമുഖസാമി കമ്മിഷനോടായിരുന്നു ശശികലയുടെ വെളിപ്പെടുത്തല്‍.
2016 സെപ്റ്റംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വളരെ സമ്മര്‍ദത്തിലായിരുന്നു അമ്മയെന്നും ശശികല പറഞ്ഞു. രാത്രി 9.30 മണിയോടെ പോയസ് ഗാര്‍ഡനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കാമെന്നു പറഞ്ഞപ്പോള്‍ ‘അമ്മ’ സമ്മതിച്ചില്ല. അവര്‍ പുറത്തേക്കു പോയയുടന്‍ താന്‍ ഡോക്ടറെ വിളിച്ച് ആംബുലന്‍സ് അയക്കാന്‍ പറയുകയായിരുന്നു എന്നും ശശികല പറഞ്ഞു.
ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ വച്ചു ബോധം വന്നയുടന്‍ തന്നെ എവിടേക്കു കൊണ്ടുപോകുകയാണെന്നും ചോദിച്ചിരുന്നു. അവരുടെ സമ്മതത്തോടെ തന്നെയാണു വിഡിയോ ചിത്രീകരിച്ചത്. അത്തരത്തിലുള്ള നാലു വിഡിയോകളും കമ്മിഷനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ശശികല കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
അണ്ണാ ഡിഎംകെ നേതാക്കളായ ഒ.പനീര്‍സെല്‍വവും എം. തമ്പിദുരൈയും ആശുപത്രിയിലെത്തി ‘അമ്മ’യെ കണ്ടിരുന്നു. കൂടാതെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും അവരെ സന്ദര്‍ശിച്ചിരുന്നുവെന്നും ശശികല നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം ആശുപത്രിയില്‍ വച്ച് ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് പനീര്‍സെല്‍വം നേരത്തേ ആരോപിച്ചിരുന്നു.