ഐ.എസ്.എല്‍: കണ്ഠീരവ മഞ്ഞക്കടലാവും; കളി തീപാറും

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങള്‍ അവസാനത്തോടടുക്കുമ്ബോള്‍ പ്ലേഓഫ് പ്രതീക്ഷിക്കുന്ന ടീമുകള്‍ക്ക് ഓരോ മത്സരവും നിര്‍ണായകമാവുകയാണ്.

കളത്തിനു പുറത്ത് ആരാധകരുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മത്സരം കൂടിയാവുമ്ബോള്‍ മൈതാനത്തും ഗാലറിയിലും ആവേശം ഇരട്ടിക്കും. ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഐ.എസ്.എല്ലിലെ പോരാട്ടത്തിന് കിക്കോഫ് വിസില്‍ മുഴങ്ങുന്നതും കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയും ബംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും. കോവിഡ് കാലത്തിന്റെ നിയന്ത്രണങ്ങള്‍ മാറി ഗോവയില്‍നിന്ന് ടീമുകള്‍ സ്വന്തം മൈതാനങ്ങളിലേക്കെത്തിയ ആദ്യ സീസണാണിത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളില്‍ കൊച്ചി മഞ്ഞക്കടലാവുന്നതിന്റെ ഖ്യാതി കടലും കടന്നതാണ് ചരിത്രം. എന്നാല്‍, ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളില്‍ എതിരാളിയുടെ സ്റ്റേഡിയം മഞ്ഞക്കടലാക്കിയ ചരിത്രം കൂടിയുണ്ട്. അത് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ്. ബംഗളൂരു എഫ്.സിക്കെതിരായ മത്സരങ്ങളില്‍ ഗാലറിയില്‍ ബംഗളൂരു ആരാധകരുടെ സ്റ്റാന്‍ഡായ വെസ്റ്റ് ബ്ലോക്ക് ഒഴികെ മുഴുവന്‍ സ്റ്റാന്‍ഡും മഞ്ഞപ്പട നിറഞ്ഞാടിയ സുന്ദര നിമിഷങ്ങള്‍ക്ക് കണ്ഠീരവ മുമ്ബ് സാക്ഷിയായിട്ടുണ്ട്. എതിര്‍കാണികളുടെ ആര്‍പ്പുവിളികൊണ്ട് സ്വന്തം മൈതാനത്ത് ബംഗളൂരു വിറച്ചുപോയ സന്ദര്‍ഭം. വീണ്ടുമൊരങ്കം വിരുന്നെത്തുമ്ബോള്‍ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സിന് വന്‍ വരവേല്‍പ്പൊരുക്കാനൊരുങ്ങുകയാണ് മഞ്ഞപ്പട ബംഗളൂരു വിങ്.

കണ്ഠീരവ ബ്ലാസ്റ്റേഴ്സിന്റെ ‘സെക്കന്‍ഡ് ഹോം’

കൊച്ചി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ എത്തിച്ചേരുന്ന ഗ്രൗണ്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെക്കന്‍ഡ് ഹോം എന്നറിയപ്പെടുന്ന ബംഗളൂരു ശ്രീ കണ്ഠീരവ. ശനിയാഴ്ചത്തെ മത്സരത്തിനായി ആഴ്ചകള്‍ മുമ്ബെ ടിക്കറ്റുകള്‍ ആരാധകര്‍ സ്വന്തമാക്കിത്തുടങ്ങിയിരുന്നു. കേരളത്തില്‍ നിന്ന് നൂറുകണക്കിന് ആരാധകര്‍ എത്തിച്ചേരും. മലപ്പുറത്തുനിന്നും വയനാട്ടില്‍നിന്നും ബംഗളൂരുവിലേക്ക് ഇതിനകം ബസുകള്‍ ഏര്‍പ്പാടാക്കി കഴിഞ്ഞു.

‘ബ്ലാസ്റ്റേഴ്‌സിന്റെ ബംഗളൂരുവിലെ മത്സരം കേരളത്തിലെ ആരാധകര്‍ക്ക് എന്നും ആവേശമാണ്. അത് ഞങ്ങളുടെ ഹോം മത്സരം തന്നെയാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. മലപ്പുറത്തുനിന്നും പ്രത്യേക ബസ് സംവിധാനവും എര്‍പ്പാടാക്കിയിട്ടുണ്ട്’- മഞ്ഞപ്പട മലപ്പുറം കോര്‍ കമ്മിറ്റി അംഗം സഫ്‌വാന്‍ പറഞ്ഞു. അന്നേ ദിവസങ്ങളില്‍ തലേന്ന് രാത്രി കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനുകളും ബസുകളുമെല്ലാം മഞ്ഞപ്പട ആരാധകരെ കൊണ്ട് നിറയും. ബംഗളൂരുവിലെ കാല്‍പന്തു പ്രേമികളും ചേരുമ്ബോള്‍ ഗാലറിയില്‍ മഞ്ഞയില്‍ നിറഞ്ഞാടും.

ബുക്കിങ് വെബ്‌സൈറ്റില്‍ ഗാലറിയിലെ വിവിധ സ്റ്റാന്‍ഡുകളിലെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, വീണ്ടും ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങിയത് ആരാധകര്‍ക്ക് സന്തോഷമേകുന്നു. ഗാലറിയില്‍ ടിഫോകളും ബാനറുകളും ഉയരും. മഞ്ഞപ്പട ബംഗളൂരു ഇത്തവണ ഒന്നിലധികം ബാനറുകള്‍ തയാറാക്കുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടിഫോ കൊച്ചിയില്‍ ഉയര്‍ത്തി മാധ്യമ ശ്രദ്ധ നേടിയിരുന്നു മഞ്ഞപ്പട ആരാധകക്കൂട്ടം.

ബംഗളൂരു വിമാനത്താവളത്തില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് സ്വീകരണം ഒരുക്കാനും പദ്ധതിയുണ്ടെന്ന് ബംഗളൂരു വിങ് നിര്‍വാഹക സമിതിയംഗം അനീസ് കൊടിയത്തൂര്‍ അറിയിച്ചു. സീസണ്‍ തുടങ്ങും മുമ്ബേ നഗരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ നിഷു കുമാര്‍, ഹര്‍മന്‍ജോത് സിങ് കബ്ര എന്നിവരെ ഉള്‍പ്പെടുത്തി മുഖാമുഖം പരിപാടിയും മഞ്ഞപ്പട ബംഗളൂരു സംഘടിപ്പിച്ചിരുന്നു.

ഇത്തവണ പിച്ചിലും സ്റ്റാന്‍ഡിലും മഞ്ഞ വിജയിക്കുക തന്നെ ചെയ്യുമെന്നും ഇവാനില്‍ പൂര്‍ണ വിശ്വാസമാണെന്നും മഞ്ഞപ്പട അംഗം മാധവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുന. കഴിഞ്ഞ കളിയില്‍ നേടിയ പോലെ മിന്നും ഗോളുകള്‍ ബംഗളൂരുവിലും പ്രതീക്ഷിക്കുന്നു. ഈ മത്സരത്തോടെ പ്ലേഓഫ് ഉറപ്പിച്ചു നാട്ടിലേക്ക് മടങ്ങും- മഞ്ഞപ്പട ബംഗളൂരു കോര്‍ കമ്മിറ്റിയംഗം ഫാസില്‍ ഫിറോസ് പറഞ്ഞു.

‘ബിരിയാണി വൈരം’

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും ഏറ്റുമുട്ടല്‍ ആരാധകര്‍ക്കൊപ്പം ടീമുകളുടെയും പോരാട്ടമാണ്. ഇരു ടീമും തമ്മിലെ ‘ബിരിയാണി വൈരം’ ഐ.എസ്.എല്ലില്‍ പാട്ടാണ്. മുമ്ബ് ബംഗളൂരുവില്‍ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ കാണികളെ കൂട്ടാന്‍ ബി.എഫ്.സി ആരാധകര്‍ ബിരിയാണി നല്‍കുന്നുവെന്ന് ആരോ കിംവദന്തി പരത്തിയിരുന്നു. ഇതു സോഷ്യല്‍ മീഡിയയില്‍ ട്രോളില്‍ ഹിറ്റായി.

എന്നാല്‍, കളിയില്‍ ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു തോല്‍പിച്ചതോടെ ബംഗളൂരു എഫ്.സിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ ലക്ഷ്യം വെച്ച്‌ പരിഹാസ വിഡിയോ വന്നു. പിന്നീട് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ വീഴ്ത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യല്‍ മീഡിയയില്‍ ഇതിനുള്ള മറുപടി വിഡിയോയും വന്നു.

പുതിയ സീസണില്‍ കൊച്ചിയില്‍ വെച്ച്‌ ഹോം മാച്ചില്‍ 3-2 ന് ബംഗളൂരുവിനെ വീഴ്ത്തിയപ്പോഴും ആരാധകര്‍ ബിരിയാണി ട്രോള്‍ മറന്നില്ല. കണ്ഠീരവയില്‍ ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തിനെത്തുമ്ബോള്‍ ബംഗളൂരു ആരാധകരും കാത്തിരിക്കുകയാണ്; കൊച്ചിയിലെ ക്ഷീണം ബംഗളൂരുവില്‍ തീര്‍ക്കാന്‍.

മൈതാനത്തും തീപാറും

നല്ല പ്രതീക്ഷയോടെ സീസണ്‍ തുടങ്ങിയ ബാസ്റ്റേഴ്സ് കഴിഞ്ഞ കുറച്ചുകളികളിലായി അത്ര നല്ല പ്രകടനമല്ല. അവസാനത്തെ അഞ്ചു കളികളില്‍ മൂന്നു തോല്‍വി.മധ്യനിരയിലും പ്രതിരോധത്തിലും ഒത്തിണക്കമില്ലായ്മ. പോയന്റ് പട്ടികയില്‍ ഏറെ പിന്നിലുള്ള ഈസ്റ്റ് ബംഗാളിനോടുപോലും തോല്‍വി. എന്നാലും ചെന്നൈക്കെതിരായ അവസാന മത്സരത്തിലെ ജയം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിലെത്തുന്നത്.

17 കളിയില്‍നിന്ന് 10 ജയവും ആറു തോല്‍വിയും ഒരു സമനിലയുമടക്കം 31 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മറുവശത്താകട്ടെ ബംഗളൂരു എഫ്.സി മികച്ച ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു. തുടര്‍ തോല്‍വികള്‍ക്കു ശേഷം ഒത്തിണക്കത്തോടെ കളിച്ച്‌ വിജയങ്ങള്‍ ശീലമാക്കിയിരിക്കുന്നു. 17 കളിയില്‍നിന്ന് എട്ടു ജയവും ഒരു സമനിലയും എട്ടു തോല്‍വിയുമടക്കം 25 പോയന്റുമായി ലീഗില്‍ ആറാമതാണ് ബംഗളൂരു.

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ ബംഗളൂരുവിന് ഈ ഘട്ടത്തില്‍ സ്വന്തം മൈതാനത്തെ പോരാട്ടത്തില്‍ തോല്‍വി സഹിക്കാനാവുന്നതിലും അപ്പുറമാവും. അതിനാല്‍ കിക്കോഫ് മുതല്‍ റഫറിയുടെ അവസാന വിസില്‍ വരെ മൈതാനത്തും ഗാലറിയിലും തീപാറും.

prp

Leave a Reply

*