ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: ഭരണ- സൈനിക ഉന്നതതല പ്രതിനിധികളുടെ യോഗം ഇന്ന്; ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ വിലയിരുത്തും

ന്യൂദല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശ്ശന നിലപാട് എടുക്കാന്‍ ഒരുങ്ങി പ്രതിരോധ വകുപ്പ്. സൈനിക- ഭരണ മേഖലയിലെ ഉന്നതതല പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം ലഡാക്ക് അതിര്‍ത്തിയിലുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ വിലയിരുത്തും.

മൂന്ന് സൈനിക മേധാവികളും, പ്രതിരോധ വകുപ്പിന്റേയും വിദേശകാര്യവകുപ്പിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലേയും നിലവിലെ സ്ഥിതി അവലോകനം ചെയ്യും.

ലഡാക്കിന് പുറമേ ഭൂട്ടാനിലെ ധോക് ലാം മേഖലയിലും ചൈന അടുത്തിടെ നടത്തിയ കടന്നുകയറ്റവും ഇന്ത്യ വിലയിരുത്തും. അതിര്‍ത്തി വിഷയത്തില്‍ രാജ്യങ്ങള്‍ പാലിക്കേണ്ട മര്യാദയൊന്നും ചൈന പാലിച്ചിട്ടില്ല. കോര്‍പ്സ് കമാന്‍ഡര്‍ തല ചര്‍ച്ചകളിലെ ധാരണകളൊന്നും ചൈന പാലിച്ചിട്ടില്ല. ചൈനയുടെ മെല്ലെപോക്ക് നയത്തെ ഉന്നത ഉദ്യോഗസ്ഥര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ഫിംഗര്‍ ഫോറിന് ഇപ്പുറത്തേയ്ക്കുള്ള ചൈനയുടെ സാന്നിദ്ധ്യം തികച്ചു പ്രകോപനപരമായി മാറിയതിന് ഇന്ത്യന്‍ സൈന്യം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഡാക്കിലെ അതിശൈത്യത്തില്‍ സൈനികരെ പിന്‍വലിക്കാറുള്ള മേഖലകളില്‍ 45000 സൈനികരെ എത്തിച്ചുകൊണ്ട് സര്‍വ്വകാല മുന്നൊരുക്കമാണ് ഇന്ത്യ നടത്തിയിരി ക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും സംയുക്തപ്രമേയം കൊണ്ടു വരിക എന്ന നിര്‍ദേശം കേന്ദ്രം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ സാഹചര്യം വിശദീകരിച്ച്‌ കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ് രാജ്യസഭയിലും ലോക്‌സഭയിലും പ്രസ്താവന നടത്തിയിരുന്നു.

prp

Leave a Reply

*