ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ സ്ഥാനം നേടി ഇന്ത്യ; ആത്‌മനിര്‍ഭര്‍ ഭാരതിന്റെ കാഴ്‌ചപ്പാട് സാക്ഷാത്‌കരിക്കാനുള്ള സുപ്രധാന നേട്ടമെന്ന് പ്രതിരോധമന്ത്രി

ഭുവനേശ്വര്‍: പ്രതിരോധ രംഗത്ത് നിര്‍ണായക ചുവടുവയ്‌പ്പുമായി രാജ്യം. ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ സ്ഥാനം നേടിയാണ് ഇന്ത്യ നിര്‍ണായകമായ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുന്നത്.

ഇന്ന് രാവിലെ 11.03ഓടെയാണ് ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ അഗ്നി മിസൈല്‍ ബൂസ്‌റ്റര്‍ ഉപയോഗിച്ച്‌ പരീക്ഷിച്ചത്. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുള്‍കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വച്ചാണ് ഇന്ത്യ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഡി.ആര്‍.ഡി.ഒ തലവന്‍ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. നിലവിലുള്ള മിസൈലുകളെക്കാള്‍ സെക്കന്‍ഡില്‍ ഒരു കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ പുതിയ സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്യുന്ന മിസൈലുകള്‍ക്ക് ആവും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സെക്കന്റില്‍ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് രൂപം നല്‍കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ പാരാമീറ്ററുകളിലും മിസൈല്‍ വിജയകരമായി പ്രകടനം നടത്തി.

വിക്ഷേപണത്തിന് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡി.ആര്‍.ഡി.ഒയെ അഭിനന്ദിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയത്തോടെ, രാജ്യം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നതിന്റെ നിര്‍ണായക ചുവടുവയ്പ്പ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

prp

Leave a Reply

*