സ്ത്രീധനം നല്‍കിയില്ല; യുവതിയുടെ കിഡ്നി വിറ്റ് ഭര്‍തൃവീട്ടുകാര്‍

കൊല്‍ക്കത്ത: ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയുടെ കിഡ്നി വിറ്റ് ഭര്‍തൃവീട്ടുകാര്‍ പണമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഇരുപത്തിയെട്ടുകാരിയായ റിത സര്‍ക്കാര്‍ എന്ന യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവും ഭര്‍ത്താവിന്‍റെ സഹോരനും പോലീസ് പിടിയിലായി.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. രണ്ട് ലക്ഷം രൂപയാണ് ഭര്‍ത്താവ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യുവതിയുടെ കുടുംബത്തിന് ഈ തുക നല്‍കാനായില്ല. ഇക്കാര്യം പറഞ്ഞ് ഇയാള്‍ ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.

ഇതിനിടെ രണ്ട് വര്‍ഷത്തോളം യുവതിക്ക് വിട്ടുമാറാത്ത വയറുവേദനയുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവ് കൊല്‍ക്കത്തയിലെ സ്വകാര്യ നഴ്സിങ് ഹോമില്‍ ഭാര്യയെ പ്രവേശിപ്പിച്ചു. വയറിനകത്തെ അപ്പന്‍ഡിക്സ് നീക്കം ചെയ്താല്‍ സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് യുവതി ശസ്ത്രക്രിയക്ക് സമ്മതിച്ചത്. ശസ്ത്രക്രിയ നടത്തിയ വിവരം മറ്റാരോടും പറയരുതെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, ഓപ്പറേഷന് ശേഷവും വയറുവേദനയ്ക്ക് കുറവുണ്ടായില്ല. തന്നെ മറ്റൊരു ആശുപത്രിയിലെത്തിച്ച്‌ ചികിത്സിക്കണമെന്ന് റിത നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് തയ്യാറല്ലായിരുന്നു. മൂന്നു മാസങ്ങള്‍ക്കുമുന്‍പ് റിതയുടെ ബന്ധുക്കള്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിച്ചു. അവിടെവെച്ചുള്ള പരിശോധനയിലാണ് വലതു കിഡ്നി നഷ്ടമായതറിയുന്നത്.

 

രണ്ട് ലക്ഷം രൂപയ്ക്കാണ് കിഡ്നി വിറ്റതെന്നാണ് സൂചന. കിഡ്നി മാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്‌ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*