ഗൂഢാലോചന നടന്നെന്ന് ഒരു പ്രതി സമ്മതിച്ചു?; ചോദ്യം ചെയ്യല്‍ ഇന്നും തുടരും; ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും; ദിലീപിന് നിര്‍ണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

ഇന്നലെ 11 മണിക്കൂര്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാള്‍ ഭാഗികമായി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. ഇവരില്‍ ആരാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍വച്ചു കൈപ്പറ്റിയതായുമുള്ള ആരോപണങ്ങള്‍ ദിലീച് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച്‌ നിഷേധിച്ചതായാണ് വിവരം. പലപ്പോഴായി നല്‍കിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും സൂചനയുണ്ട്. സുരാജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് പുറത്തുവിട്ടത്.

ശ്രീജിത്ത് നേരിട്ടു ചോദ്യം ചെയ്തു

എസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ 5 സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ ചോദ്യം ചെയ്തത്. പ്രതികളെ വെവ്വേറെ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എ‍ഡിജിപി എസ്.ശ്രീജിത്ത്, ഐജി ഗോപേഷ് അഗര്‍വാള്‍ എന്നിവരും ചോദ്യംചെയ്യല്‍ വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപിന്റെ മൊഴികള്‍ വായിച്ച ശ്രീജിത്ത്, ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നേരിട്ടു ചോദ്യം ചെയ്തു.

നിര്‍ണായക തെളിവുകള്‍ കാണിച്ചുള്ള ചോദ്യംചെയ്യല്‍ ഇന്നു നടക്കും

അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിര്‍ണായക തെളിവുകള്‍ നേരില്‍ കാണിച്ചുള്ള ചോദ്യംചെയ്യല്‍ ഇന്നു നടക്കും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലെ പ്രതികളുടെ മൊഴികളിലെ വൈരുധ്യം മുന്‍നിര്‍ത്തിയും ചോദ്യങ്ങളുണ്ടാകും. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്. അതിനിടെ, അന്വേഷണസംഘം പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായിരിക്കും.

prp

Leave a Reply

*