‘സ്വര്‍ണക്കടത്തിന് ടെലിഗ്രാമില്‍ ‘സി.പി.എം കമ്മിറ്റി’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി, തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തത് സന്ദീപ്’: സരിതിന്റെ മൊഴി പുറത്ത്

സ്വര്‍ണ കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നും യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിതിന്റെ മൊഴി. എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തായത്. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.

കേസില്‍ മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ശിവശങ്കര്‍ ഇപ്പോള്‍. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തുടര്‍ചികിത്സയില്‍ തീരുമാനമെടുക്കും. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിന്‍റെ നീക്കവും.

അതേസമയം സ്വപ്ന സുരേഷ് 1,90,000 രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ കസ്റ്റംസ് ഇന്ന് കൂടുതല്‍ തെളിവുകള്‍ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ കൊഫെപോസ പ്രകാരം കരുതല്‍തടങ്കലിലുള്ള സ്വപ്നയെയും സരിത്തിനെയും ജയിലിലെത്തി അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ആക്സിസ് ബാങ്കിന്‍റെ കരമന ശാഖയിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് അന്വേഷണം. അനധികൃതമായി ഡോളര്‍ നല്‍കാന്‍ സ്വപ്ന സുരേഷാണ് ആദ്യം സമ്മര്‍ദ്ദം ചെലുത്തിയതെന്നും , വഴങ്ങാത്തതിനെ തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ ശിവശങ്കര്‍ വിളിച്ചതായും മൊഴിയിലുണ്ട്.

prp

Leave a Reply

*