ബീജിംഗ് : ലോകത്തിന് ചൈന ഇതുവരെ നല്‍കിയതില്‍ കേടാവാത്ത ഏക വസ്തു കൊവിഡാണെന്ന് ട്രോളുന്നവരുണ്ട്. കൊവിഡിനെ നേരിടാന്‍ ചൈന കണ്ടുപിടിച്ച പ്രധാന വാക്സിനായ സിനോവാകിന് ആറുമാസത്തെ സംരക്ഷണം പോലും നല്‍കാനാവില്ല എന്ന പഠന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. സിനോവാക് ബയോടെക്കിന്റെ കൊവിഡ് വാക്സിന്‍ നിരവധി രാജ്യങ്ങളാണ് ഉപയോഗിക്കുന്നത്. വാക്സിന്‍ ദൗര്‍ലഭ്യത്താല്‍ വലയുന്ന അവസരത്തില്‍ ചൈനയുടെ വാക്സിന്‍ വാങ്ങിയവരാണ് ഇപ്പോള്‍ ഭീതിയിലായിരിക്കുന്നത്. രണ്ടാമത്തെ ഡോസ് എടുത്തവരുടെ ശശീരത്തില്‍ നിര്‍മ്മിതമായ ആന്റിബോഡികള്‍ ആറുമാസത്തെ പരിശോധനയില്‍ ആവശ്യമുള്ള പരിധിയിലും താഴെയായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇനി ബൂസ്റ്റര്‍ ഡോസ് കൊണ്ടു മാത്രമേ ഫലം ഉണ്ടാവുകയുള്ളു എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
18 നും 59 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള മുതിര്‍ന്നവരില്‍ നിന്നുള്ള രക്തസാമ്ബിളുകള്‍ നടത്തിയ പഠനത്തിലാണ് ചൈനീസ് വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നത്. എന്നാല്‍ കൊവിഡിനെ തടയുന്നതിനായി ഒരാളുടെ ശരീരത്തില്‍ എത്രത്തോളം ആന്റിബോഡി വേണം എന്നതിനെ കുറിച്ച് കൃത്യമായി ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. സിനോവാക്കിന്റെ മൂന്നാമത്തെ ഡോസ് എടുത്തവരില്‍ ഏകദേശം 28 ദിവസത്തിനുശേഷം ആന്റിബോഡി അളവില്‍ 35 മടങ്ങ് വര്‍ദ്ധനവ് കണ്ടെത്തിയിട്ടുമുണ്ട്.
ജൂണ്‍ അവസാനത്തോടെ ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, ചിലി എന്നീ രാജ്യങ്ങളില്‍ സിനോവാക് ഒരു ബില്യണ്‍ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്. ചൈനീസ് വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്നാലെ മറ്റ് വാക്സിന്‍ നിര്‍മ്മാതാക്കളും ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് അംഗീകാരം നേടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫൈസര്‍ അടക്കമുള്ള വാക്സിനുകള്‍ ബൂസ്റ്റര്‍ ഡോസ് വഴി വാക്സിന്‍ എടുത്ത് ഒരു നിശ്ചിത കാലത്തിന് ശേഷവും അണുബാധയുണ്ടാകാനുള്ള സാദ്ധ്യത ഇല്ലാതാക്കാനാവും.