കോപ്പിയടിച്ചെന്ന് ആരോപണം; കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച്‌ കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം ഫാത്ത്വിമ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് കോളജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു. സ്വയം ഭരണാവകാശമുള്ള കോളജാണ് ഫാത്ത്വിമ മാതാ. സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പി അടിച്ചുവെന്ന സംശയം ഉയര്‍ന്നിരുന്നു.

ഇതോടെ കുട്ടിയെ കോളജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്‍റെ മുന്നില്‍ അധ്യാപിക ഹാജരാക്കി. തുടര്‍ന്ന് സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. മാത്രമല്ല കുട്ടിയുടെ ഫോട്ടോയെടുക്കുകയും ചെയ്തതായും പറയുന്നു. അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളജില്‍ നിന്ന് ഇറങ്ങിയോടുകയും എസ്.എന്‍ കോളജിനു മുന്നില്‍ വെച്ച്‌ ട്രെയിനിന് മുന്നില്‍ ചാടുകയുമായിരുന്നു.

അതേസമയം വിഷയത്തില്‍ കോളജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇവര്‍ അധ്യാപകരോടും വിദ്യാര്‍ഥികളോടും സംസാരിച്ചു. ആത്മഹ്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

prp

Related posts

Leave a Reply

*