തൃശൂര്‍: പൂരത്തിനെത്തുന്ന ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.തേക്കിന്‍കാട് മൈതാനത്തും സ്വരാജ് റൗണ്ടിലുമായി 16,000 പേര്‍ വരെ സുരക്ഷിതമായി നില്‍ക്കാനാവുമെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തേക്കിന്‍കാട് മൈതാനിയിലും പരിസര പ്രദേശങ്ങളിലും ലക്ഷക്കണക്കിന് പേരാണ് പൂരം കാണാന്‍ എത്താറുണ്ടായിരുന്നത്. നേരത്തേ വിവിധ വകുപ്പുകള്‍ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ആണ് കൈമാറിയത്. ഇത്രയും പേര്‍ മൈതാനിയില്‍ പ്രവേശിച്ചാലും കനത്ത തിരക്കായി അത് അനുഭവപ്പെടില്ലെന്നാണ് കണക്ക് കൂട്ടല്‍. വടക്കുന്നാഥ ക്ഷേത്രവും തേക്കിന്‍കാട് മൈതാനവും സ്വരാജ് റൗണ്ടും ഉള്‍പ്പെടുന്ന സ്ഥലം 64 ഏക്കര്‍ സ്ഥലമാണ്. ഇതില്‍ത്തന്നെ നെഹ്റു പാര്‍ക്കും പ്രദര്‍ശന നഗരിയും ഒഴികെയുള്ള ഭാഗത്തു വേണം കാഴ്ചക്കാര്‍ നില്‍ക്കാന്‍.
കുടമാറ്റത്തിന് പുരുഷാരം കുറയും
തൃശൂര്‍ പൂരത്തിന്റെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകള്‍ ആണ് പാറമേക്കാവ് – തിരുവമ്ബാടി ഭഗവതിമാര്‍ തെക്കേ ഗോപുര നടയില്‍ ആഭിമുഖമായി നിന്ന് നടത്തുന്ന കുടമാറ്റം. ഈ സമയം ലക്ഷങ്ങള്‍ ആണ് കുടമാറ്റം കാണാന്‍ എത്താറുള്ളത്. എന്നാല്‍ കൊവിഡ് നിയന്ത്രണവും മൈതാനത്തേക്ക് പ്രവേശിക്കാന്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണം എന്ന കര്‍ശന നിര്‍ദ്ദേശവും കൂടിയാകുമ്ബോള്‍ ജനത്തിന്റെ ഒഴുക്ക് ഉണ്ടാകില്ല എന്നാണ് വിലയിരുത്തുന്നത്.അതു പോലെ തന്നെ മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം എന്നിവക്കും വന്‍ തിരക്കാണ് അനുഭവപ്പെടാറുണ്ടായിരുന്നത്.
ഘടക പൂരങ്ങള്‍ക്ക് ഒപ്പം എത്ര പേര്‍?
പൂരം പൂര്‍ണമാക്കുന്ന ഘടക പൂരങ്ങള്‍ക്ക് ഒപ്പം എത്ര പേര്‍ക്ക് വരാം എന്നത് സംബന്ധിച്ചു വ്യക്തത ഇല്ല. എട്ട് ഘടക ക്ഷേത്രങ്ങള്‍ ആണ് പൂരത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ ഘടക ക്ഷേത്രങ്ങളെ ഒഴിവാക്കിയാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തിയത്. പൂരത്തലേന്ന് വിളംബരമറിയിച്ചു നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കാനെത്തുമ്ബോഴും വലിയ ജനക്കൂട്ടമാണ് എത്താറുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്‍ ആണ് ഭഗവതിയുടെ തിടമ്ബറ്റി ചടങ്ങിന് എത്താറുള്ളത്. ഇത്തവണ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് എത്തുന്നത്.