‘ചുരുളിക്കാരുടെ’ ഭാഷയിലെ സഭ്യത പരിശോധിക്കാന്‍ പൊലീസ് സമിതി

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ പൊലീസ് സമിതി.

ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. എ.ഡി.ജി.പി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ. നസീം എന്നിവരെയാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

സിനിമയിലുപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകള്‍ ഇവര്‍ പരിശോധിക്കും. ശേഷം റിപ്പോര്‍ട്ട് തയാറാക്കി ഹൈകോടതിക്ക് കൈമാറും. ‘ചുരുളി’യില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈകോടതി നേരത്തേ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഡി.ജി.പിയെ സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുമുണ്ട്.

ചുരുളി പൊതു ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവില്‍ നിന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് കോടതിയെ സമീപിച്ചത്. ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സിനിമ എന്നത് സംവിധായകന്‍റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ല. വള്ളുവനാടന്‍ ഭാഷയോ കണ്ണൂര്‍ ഭാഷയോ ഉപയോഗിക്കണമെന്ന് കോടതിക്ക് പറയാനാകില്ല. ആ ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നതെന്നും ചിത്രത്തിലെ വിവാദമായ ഭാഷാ പ്രയോഗത്തെ പരാമര്‍ശിച്ച്‌ കോടതി പറഞ്ഞിരുന്നു.

prp

Leave a Reply

*