തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച്‌ മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ കമ്മറ്റി (പബ്ലിക്ക് അക്കൗണ്ട് കമ്മറ്റി) തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. 2014 ല്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്‍റെ ഭാഗമായി 10മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. എന്നാല്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലവസരങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കമ്മറ്റിയിലുണ്ടായിരുന്ന ബിജെപി എംപിമാരായ നിഷികാന്ത് ദുബെയും രമേശ് ബിധുരിയും റിപ്പോര്‍ട്ടിനോട് വിയോജിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുള്ളതിനാലാണ് ഇവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയതെന്ന് പേരുകള്‍ വെളിപ്പെടുത്താനാകാത്ത പാര്‍ട്ടി പ്രവര്‍ത്തകരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ നല്‍കിയ രേഖകളുടെ മാത്രം അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ജോഷി അറിയിച്ചു.

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യ തൊഴില്‍ രംഗത്തും പുതിയ തൊഴിലുകള്‍ കണ്ടെത്തുന്ന കാര്യത്തിലും വളരെ പിന്നിലായിരുന്നു. പ്രധാനമന്ത്രിയുടെ നോട്ട് നിരോധനവും ജിഎസ്ടിയും രംഗം ഒന്നു കൂടി കലുഷിതമാക്കി എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടി പിന്തുണയുള്ള ഗവേഷണ റിപ്പോര്‍ട്ടില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 27 സെക്ടറുകളില്‍ ആദ്യ രണ്ട് വര്‍ഷം 0.2%, 0.1% തൊഴിലിന്റെ കുറവുണ്ടായെന്ന് വ്യക്തമാക്കുന്നു. ജിഡിപി വളര്‍ച്ച 7.4% (2014-2015), 8.2% (2015-16) എന്ന തോതില്‍ നില്‍ക്കുമ്ബോഴാണ് തൊഴില്‍ രംഗത്തെ ഈ കണക്കുകള്‍. പത്ത് ലക്ഷം തൊഴിലവസരങ്ങളാണ് ഇക്കാലത്ത് നഷ്ടമായതെന്നാണ് വിവരം. സിഎംഐഇയുടെ കണക്കുകളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.

തൊഴിലവസരങ്ങള്‍ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവ കൃത്യമായി രേഖപ്പെടുത്താത്തതാണ് പ്രശ്‌നമെന്ന് പ്രധാനമന്ത്രി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. പക്കോട ഉണ്ടാക്കുന്നത് പോലുള്ള ജോലികള്‍ രാജ്യത്ത് ദിനം പ്രതി ഉണ്ടാകുന്നുണ്ടെങ്കിലും അവ കണക്കുകളായി സൂക്ഷിക്കാറില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

ഇതിനു മുന്‍പ് വന്ന നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, ബിജെപിയുടെ തന്നെ മുതിര്‍ന്ന നേതാവ് അദ്ധ്യക്ഷനായ കമ്മറ്റിയുടെ കണ്ടെത്തലും അദ്ദേഹത്തിന്‍റെ ഉറച്ച നിലപാടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. 2019 ഏപ്രില്‍ വരെയാണ് മുരളി മനോഹര്‍ ജോഷിയുടെ കാലാവധി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പ്രതിപക്ഷവും ഈ റിപ്പോര്‍ട്ടുകള്‍ ആയുധമാക്കാന്‍ സാധ്യതയുണ്ട്.

prp

Related posts

Leave a Reply

*