കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിക്കും. ബസ് ചാർജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. കൊച്ചിയില്‍ ചേര്‍ന്ന ബസുടമകളുടെ സംയുക്തസമിതിയോഗത്തിലാണ് തീരുമാനം. നിരക്ക് ഉടന്‍ വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം ബസുടമകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതോടെ ബസുടമകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിക്കുകയായിരുന്നു.
കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, ഇന്ധന വില, സ്‌പെയര്‍പാര്‍ട്‌സ് വില, ഇന്‍ഷുറസ് പ്രീമിയം വര്‍ധനവ് എന്നിവയുടെ അടിസ്ഥാനത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഫെഡറേഷന്‍ മുന്നോട്ടുവച്ചിരുന്നത്.

