ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് ബസ് ഉടമകള്‍

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് സ്വകാര്യ ബസുടമകള്‍. വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നും മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കും. ഇന്ധന വര്‍ദ്ധനവിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും എന്നാല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്നും ബസ് ഓണേ‍ഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ മുഴുവന്‍ ചാര്‍ജും നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബസ് ഉടമകള്‍ സൂചിപ്പിച്ചു. ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കണമെങ്കില്‍ തങ്ങള്‍ക്ക് ഇന്ധനവിലയുടെ കാര്യത്തില്‍ സബ്‌സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ യാത്രാനിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മിനിമം ബസ് ചാര്‍ജ് നിരക്ക് ഏഴില്‍ നിന്ന് എട്ട് രൂപയാക്കി വര്‍ധിപ്പിച്ച്‌ നല്‍കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്ന ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചത്.

ബസ് ചാര്‍ജ് കൂട്ടിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഡീസല്‍ വിലയില്‍ പത്ത് രൂപയുടെ വര്‍ധനവ് ഇപ്പോള്‍ വന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര അനുവദിക്കാനാകില്ലെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്.

 

 

prp

Related posts

Leave a Reply

*