കൂട്ടുകാരന്റെ ബൈക്കില്‍ ലൈസന്‍സില്ലാതെ കറങ്ങാന്‍ ഇറങ്ങിയ യുവാവിന് 18,750 രൂപ പിഴ അടിച്ചുകൊടുത്ത് മോട്ടര്‍ വാഹന വകുപ്പ് !

കൂട്ടുകാരന്റെ ബൈക്കില്‍ കറങ്ങാന്‍ ഇറങ്ങിയ യുവാവിന് 18,750 രൂപ പിഴ അടിച്ചുകൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്. ലൈസന്‍സില്ലാതെ വണ്ടി ഓടിച്ചത് ഉള്‍പ്പടെ ഏഴ് കുറ്റങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറി. സുഹൃത്ത് ബൈക്കില്‍ ചെയ്തുവെച്ചിരുന്ന മിനിക്കു പണികളാണ് യുവാവിന് പണി കൊടുത്തത്.

കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപം ഇന്നലെ രാവിലെയാണ് ബൈക്കിലെത്തിയ യുവാവ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ഡി.അരുണിന്റെ പിടിയിലാവുന്നത്.

ഹെല്‍മറ്റ് വയ്ക്കാതിരുന്നതിനാലാണ് തടഞ്ഞതെങ്കിലും പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ബൈക്കിന്റെ പിന്‍ഭാഗത്തു നമ്ബര്‍ പ്ലേറ്റിനു പകരം ഇംഗ്ലിഷില്‍ രേഖപ്പെടുത്തിയിരുന്നതു അശ്ലീല വാക്കായിരുന്നു. ഓടിച്ച ആള്‍ക്ക് ലൈസന്‍സോ ബൈക്കിന് മിററോ ഉണ്ടായിരുന്നില്ല.

ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു 5,000 രൂപ, നമ്ബര്‍ പ്ലേറ്റ് ഇല്ലാതിരുന്നതിനു 3,000 രൂപ, സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനു 5,000, ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്കു ബൈക്ക് കൊടുത്തതിനു ഉടമയ്ക്ക് പിഴ 5,000 രൂപ, ഹെല്‍മറ്റ് ധരിക്കാതിരുന്നതിനു 500 രൂപ, ബൈക്കില്‍ കണ്ണാടി ഇല്ലാതിരുന്നതിനു 250 രൂപ എന്നിങ്ങനെ പിഴ ചുമത്തിയാണ് കുറ്റപത്രം.

തൃക്കാക്കര പൊലീസ് സ്റ്റേഷനു സമീപത്തെ വില്ലയില്‍ താമസക്കാരനാണ് യുവാവ്. മൂവാറ്റുപുഴക്കാരനായ സുഹൃത്തിന്റേതാണ് ബൈക്ക്. ബൈക്കിനു പിന്നില്‍ അശ്ലീല വാക്ക് എഴുതി വച്ചതിനു പിഴയില്ലെങ്കിലും രക്ഷിതാക്കളോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബൈക്കുകളില്‍ പലവിധ കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കുന്നതു കണ്ടിട്ടുണ്ടൈങ്കിലും അശ്ലീല പദം എഴുതി ചുറ്റാനിറങ്ങുന്നതു അപൂര്‍വ സംഭവമാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

prp

Leave a Reply

*