ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം രാവിലെ പതിനൊന്നിന്; വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക സമാപനം ഇന്ന്. രാവിലെ പതിനൊന്നിന് ശ്രീനഗര്‍ ഷേര്‍- ഇ- കാശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പതിനൊന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും.

സമാപന സമ്മേളനത്തില്‍ എം.കെ.സ്റ്റാലിന്‍ (ഡി.എം.കെ), ശരദ് പവാര്‍ (എന്‍.സി.പി), തേജസ്വി യാദവ് (ആര്‍.ജെ.ഡി), ഉദ്ധവ് താക്കറെ (ശിവസേന), ഡി.രാജ, ബിനോയ് വിശ്വം (സി.പി.ഐ), ജോസ്.കെ.മാണി (കേരളാ കോണ്‍ഗ്രസ്) ഫാറൂഖ് അബ്ദുള്ള(നാഷണല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പി.ഡി.പി), ഷിബു സോറന്‍ (ജെ.എം.എം), എന്‍.കെ.പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി), തോല്‍ തിരുമാവളവന്‍ (വിടുതലൈ ചിരുതൈകള്‍ കച്ചി) തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്‌.പി, എസ്.പി, ജെ.ഡി.എസ്, ജെ.ഡി.യു, സി.പി.എം തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ക്ക് ക്ഷണം ലഭിച്ചെങ്കിലും പങ്കെടുക്കില്ല.

ബി ജെ പിയുടെ വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരെ നടത്തിയ യാത്രയില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെങ്കിലും ആര്‍ എസ് എസ്- ബി ജെ പി അജന്‍ഡകള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണ്. യാത്ര ദേശീയ തലത്തില്‍ സ്വാധീനം ചെലുത്തിയെന്നും പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കും ബി ജെ പിയുടെ രാഷ്‌ട്രീയ അജന്‍ഡകള്‍ക്കുമെതിരെ സെപ്‌തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

prp

Leave a Reply

*