ന്യൂഡല്‍ഹി
ബിബിസി ഡല്‍ഹി, മുംബൈ ഓഫീസുകളിലെ പ്രതികാര റെയ്ഡില്‍ നിശിത വിമര്‍ശവുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍.
സ്വതന്ത്ര മാധ്യമ സംഘടനകള്‍ക്കും മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്കും ബുദ്ധിജീവികള്‍ക്കും എതിരായ മോദി സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയാണ് റെയ്ഡെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടി. ഗുജറാത്ത് വംശഹത്യയില് മോദിയുടെ പങ്ക് തുറന്നുകാട്ടുന്ന ഡോക്യുമെന്ററിക്കു പിന്നാലെയാണ് റെയ്ഡ്. വിമര്‍ശങ്ങള്‍ക്കെതിരായ പ്രതിലോമ നടപടി ആഗോളശക്തിയായി വളരുന്നെന്ന് നിരന്തരം മോദി അവകാശപ്പെടുന്ന രാജ്യത്തിന്റെ ശോഭ കെടുത്തുന്നതാണെന്നും പത്രം ലേഖനമെഴുതി.
മോദി അധികാരത്തിലെത്തിയ 2014 മുതല്‍ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം അതീവ ഗുരുതരമായ വെല്ലുവിളി നേരിടുന്നെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യ സൂചികയില്‍ 150–-ാം സ്ഥാനത്തേക്ക് രാജ്യം കൂപ്പുകുത്തിയത് വാള്‍സ്ട്രീറ്റ് ജേര്‍ണല് ഓര്മിപ്പിച്ചു. യുകെ സര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചതിനെ ദ ഗാര്‍ഡിയന്‍ വിമര്‍ശിച്ചു. ജര്‍മന്‍ മാധ്യമം ഡിഡബ്ലി, ഖത്തറിലെ അല്‍ ജസീറ, ബ്രിട്ടീഷ് പത്രം ടെലിഗ്രാഫ് എന്നിവയും കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മോദിയുടേത് ക്രൂരമായ പ്രതികാരമാണെന്ന് അമേരിക്കന്‍ സംഘടന കമ്മിറ്റി ഫോര്‍ പ്രൊട്ടക്ടിങ് ജേര്‍ണലിസ്റ്റ്, പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് എന്നിവ ചൂണ്ടിക്കാട്ടി.

