നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ പോലിസ് പിടിയില്‍. ആലുവ റൂറല്‍ എസ്പിയുടെ സംഘം ഇന്നലെ രാത്രിയില്‍ പാലക്കാട്ടെ ഒളിത്താവളത്തില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. എല്ലാം പ്ലാൻ ചെയ്തത് സുനി ഒറ്റയ്ക്കാണെന്ന് മണികണ്ഠൻ പൊലീസിന് മൊഴിനൽകി. ഒരു ‘വർക്ക്’ ഉണ്ടെന്നു പറഞ്ഞാണ് കൂടെകൂട്ടിയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താൻ കരുതിയതെന്നും സുനിക്കു പിന്നിൽ ആരാണെന്ന്‍ തനിക്കറിയില്ലായെന്നും മണികണ്ഠൻ പറഞ്ഞു.
ഇനി വിജീഷ്, പള്‍സര്‍ സുനി എന്നിവരാണ് പിടിയിലാകാനുള്ളത്. അതേസമയം പള്‍സര്‍ സുനി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റിലായ മാര്‍ട്ടിന്‍റെ ജാമ്യപേക്ഷയും വിവിധ കോടതികള്‍ ഇന്ന് പരിഗണിക്കും. മണികണ്ഠന്‍റെ അറസ്റ്റോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണവും ശക്തമാണ്.