ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഒാഹരികള്‍ വാങ്ങാന്‍ ആളെ കിട്ടാത്തതിനാല്‍ ഒാഹരി വിറ്റഴിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തി വെച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തത്കാലം പിന്‍മാറിയത്.
ധനകാര്യ വകുപ്പിന്റെ താത്ക്കാലിക ചുമതല കൂടി വഹിക്കുന്ന മന്ത്രി പീയുഷ് ഗോയല്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ധനകാര്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
എയര്‍ ഇന്ത്യയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി 76 ശതമാനം ഒാഹരികള്‍ വില്‍ക്കാനായിരുന്നു തീരുമാനം. മൂന്നാഴ്ചയോളമായിട്ടും ലേലത്തിന് ആരും മുന്നോട്ടു വന്നിരുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ വില്‍പന നടക്കില്ലെന്നും എയര്‍ ഇന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
48,000 കോടി രൂപയുടെ കടബാദ്ധ്യതകളുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാരിന്‍റെ കൈവശമാണുള്ളത്. ഇതില്‍ 76 ശതമാനം വിറ്റഴിക്കാനാണ് നേരത്തെ സര്‍ക്കാര്‍ നീക്കം നടത്തിയത്. എന്നാല്‍ ഓഹരികള്‍ വിറ്റഴിച്ച് പണം നേടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
കമ്പനിയുടെ ഉപ ബ്രാന്‍ഡുകളായ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, എയര്‍ഇന്ത്യ സാറ്റ്സ് എന്നിവയുടെ ഓഹരികളും വിറ്റഴിക്കാനായിരുന്നു പദ്ധതി. എയര്‍ ഇന്ത്യയുടെയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സാറ്റ്സിന്‍റെയും സംയുക്ത സംരംഭമാണ് എയര്‍സാറ്റ്സ്. ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ് എന്നിവ എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, താത്പര്യപത്രം ക്ഷണിക്കുന്നതിന് മുമ്പേ ഇരു കമ്പനികളും പിന്മാറുകയായിരുന്നു
