ആധാര്‍ കേസില്‍ നാളെ വിധി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.

ആധാര്‍ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്‌ജിമാര്‍. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം നിര്‍ണായകമാണ് വിധി.

മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്ബര്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസിലാക്കാതെയാണെന്ന കോടതി വാദത്തിനിടെ പറഞ്ഞിരുന്നു. മാത്രമല്ല,​ ആധാര്‍ ബില്‍ ഒരു ധനകാര്യ ബില്ലാണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി തന്നെ ഒരു ഹര്‍ജിക്കാരനാണ്.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസാണ്. ആധാര്‍ കേസില്‍ 38 ദിവസത്തെ വാദം നടന്നുവെങ്കില്‍ കേശവാനന്ദ ഭാരതി കേസില്‍ 68 ദിവസമായിരുന്നു വാദം നടന്നത്. ആധാര്‍ കേസില്‍ ജനുവരി 17ന് തുടങ്ങിയ കേസിലെ വാദം മേയ് 10ന് അവസാനിച്ചു.

prp

Related posts

Leave a Reply

*