യുവനടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടന്‍റെ മൊഴി പോലിസ് രേഖപ്പെടുത്തി. കേസിലെ ക്വട്ടേഷൻ സാധ്യതകൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്‍റെ മൊഴിയെടുത്തത്. സംഭവദിവസം ചികിത്സയിലായിരുന്ന താൻ പിറ്റേന്നു രാവിലെയാണു ഈ വിവരം അറിയുന്നതെന്നും സുനി, മാർട്ടിൻ എന്നിവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞതായാണു വിവരം. സിനിമാ രംഗത്തെ കുടിപ്പക തീർക്കാൻ ചിലർ സംഭവത്തെ ദുരുപയോഗിക്കുന്നതായും നടൻ കുറ്റപ്പെടുത്തി. ഇതിനിടെ, സംവിധായകൻ കൂടിയായ യുവനടന്‍റെ കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് ഇന്നലെ പുലർച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, പിടിയിലായ ആളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസിന്‍റെ കസ്റ്റഡിയിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വാർത്ത അന്വേഷണസംഘം നിഷേധിച്ചു.


